ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്കെതിരായ അക്രമങ്ങൾ കൂടി വരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ അക്രമങ്ങൾ ഏകദേശം ഇരട്ടിയായിരിക്കുകയാണ്. 2019-ൽ 2,122 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിൽ നിന്ന് 2024-ൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെ എണ്ണം 4,054 ആയി ഉയർന്നു. വിവരാവകാശ അപേക്ഷകളിലൂടെയാണ് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) കണക്കുകൾ ശേഖരിച്ചത്. പരിചരണത്തിനായി ദീർഘനേരം കാത്തിരിക്കുന്നതിൽ നിരാശരായ രോഗികളാണ് പലപ്പോഴും അക്രമങ്ങൾ നടത്തുന്നതെന്ന് ആർസിഎൻ പറയുന്നു.
നേഴ്സുമാരെ മർദ്ദിക്കുകയും തുപ്പുകയും ആസിഡ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തോക്കുകൾ ചൂണ്ടുകയും ചെയ്തതായി വരെ റിപ്പോർട്ടിൽ പറയുന്നു. ചികിത്സയിൽ ഉള്ള കാലതാമസം സാധാരണയായി ശാന്തരായ രോഗികളെ പോലും പ്രകോപിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രികളിലെ തിരക്ക്, നീണ്ട കാത്തിരിപ്പ്, നേഴ്സുമാരുടെ കുറവ് എന്നിവ സംഘർഷങ്ങൾക്ക് കാരണമാകുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടു.
2019 നും 2024 നും ഇടയിൽ എ&ഇയിൽ 12 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഇരുപത് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ചില ആശുപത്രികൾ കൂടുതൽ ഗാർഡുകളെ നിയമിക്കുക, ജീവനക്കാർക്ക് സ്റ്റാഫ് വെസ്റ്റുകൾ നൽകുക, കൂടുതൽ സിസിടിവി ക്യാമറകൾ വയ്ക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 14.4% ജീവനക്കാർക്കും രോഗികളിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ശാരീരിക അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് സ്റ്റാഫ് സർവേ കണ്ടെത്തി.
Leave a Reply