തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ശനിയാഴ്ച രാവിലെ ഈ മെയിൽ മുഖേന ബോംബ് ഭീഷണി ലഭിച്ചത് കടുത്ത പരിഭ്രാത്തിക്ക് ഇടയാക്കി. രണ്ട് ക്ഷേത്രങ്ങളിലും സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പൊട്ടിത്തെറിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. വിവരം ലഭിച്ചതോടെ പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി.
നീണ്ട പരിശോധനകൾക്കൊടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നേരത്തെയും തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും സമാന സ്വഭാവത്തിലുള്ള ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അവയെല്ലാം ഡാർക്ക് നെറ്റ് വഴി അയച്ചവയായിരുന്നു.
ഇതിനിടെ, തലസ്ഥാനത്ത് നടന്ന സംഭവവുമായി സാമ്യമുള്ള രീതിയിൽ, ഡൽഹിയിലെ താജ് പാലസ് ഹോട്ടലിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. തുടർച്ചയായി ഉയർന്നുവരുന്ന ഇത്തരം ഭീഷണിസന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുകയാണ്.
Leave a Reply