ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ അടുത്ത ബന്ധുക്കളുമായി വിവാഹം നടത്തുന്നതിനെ പിന്തുണച്ചെന്നാരോപിച്ച് എൻ.എച്ച്.എസിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നുവന്നു. എൻ.എച്ച്.എസ്. ഇംഗ്ലണ്ടിന്റെ ‘ജീനോമിക്സ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ഇത്തരം വിവാഹങ്ങൾ ജനിതക രോഗങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും നിരോധിക്കുന്നത് ‘സമൂഹങ്ങളെ അപമാനിക്കുമെന്നും സാംസ്കാരിക പാരമ്പര്യത്തെ അവഗണിക്കുമെന്നും’ പറഞ്ഞാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത് . ഇത്തരം കാര്യങ്ങളെ ന്യായീകരിക്കുന്നതിന് പകരം കൗൺസിലിംഗ്, പൊതുജന ബോധവൽക്കരണം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന അഭിപ്രായമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വന്നിരിക്കുന്നത്.
ബ്രിട്ടീഷ് പാകിസ്ഥാനി മുസ്ലിം സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന ഇത്തരം ബന്ധുവിവാഹങ്ങൾ സിസ്റ്റിക് ഫൈബ്രോസിസ്, സിക്കൽ സെൽ രോഗം തുടങ്ങിയ ജനിതക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഷെഫീൽഡ്, ഗ്ലാസ്ഗോ, ബർമിംഗ്ഹാം പോലുള്ള നഗരങ്ങളിൽ ചികിത്സയ്ക്കായി വരുന്ന ജനിതക രോഗികളിൽ 20 ശതമാനം വരെ പാകിസ്ഥാനി വംശജരാണ് . ഇതിന് എൻ.എച്ച്.എസ്. പ്രതിവർഷം കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ടോറി എം.പി. റിച്ചാർഡ് ഹോൾഡൻ ഉൾപ്പെടെ കൺസർവേറ്റീവ് നേതാക്കൾ ഇത്തരം വിവാഹങ്ങൾക്ക് വിലക്ക് വേണമെന്ന് ആവശ്യപ്പെട്ടു, ഇത് ‘സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക ഏകീകരണത്തിനും ദോഷകരമാണെന്നാണ് അവർ പറഞ്ഞത് ’ . അതേസമയം മതനിയമവിദഗ്ധനും ഓക്സ്ഫോർഡിലെ ഫാരോസ് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. പാട്രിക് നാഷും ഇത്തരം ബന്ധുവിവാഹങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും വ്യക്തമാക്കി.
Leave a Reply