ലണ്ടൻ :- കൈരളി യുകെ യുടെ വാർഷിക ത്രിദിന ക്യാമ്പ് ;ദ്യുതി 2025 റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ ആഘോഷപൂർവ്വം സമാപിച്ചു. നവംബർ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ യു. കെ യുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യു കെ അംഗങ്ങൾ നോർത്താംപ്റ്റണിലെ നിർദ്ദിഷ്ട്ട ക്യാമ്പ് സൈറ്റിൽ ഒരുമിച്ചു കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളാണ് ദ്യുതിയിൽ അരങ്ങേറിയത്. കോർബി – ഈസ്റ്റ് നോർത്താംപ്ട്ടൻഷയർ പ്രദേശത്തിൻ്റെ എം.പി ലി ബാരൻ ക്യാംപ് സന്ദർശിക്കുകയും കൈരളി യു.കെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ – വിസ നിയമങ്ങളിൽ സർക്കാരിൻ്റെ വരാൻ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ള ചില സൂചനകൾ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്തു.
കഴിഞ്ഞ മാസങ്ങളിൽ കൈരളി യു.കെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്റെ പ്രകാശനവും പ്രസ്തുത വേദിയിൽ വെച്ച് കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിക്കുകയുണ്ടായി.

സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് ടെഡ്എക്സ് പ്രഭാഷകനും യു.എൻ. യൂത്ത് ക്ലൈമറ്റ് ലീഡറും ആയ സഞ്ചു സോമൻ നയിച്ച ക്ലാസിന് ശേഷം യു.കെ യിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളിൽ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയം മുൻനിർത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചർച്ചകളും ദ്യുതിയുടെ വേദിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ( Sustainability development) സ്റ്റെം സെൽ ദാനത്തിനായുള്ള ബോധവത്കരണത്തിനൊടുവിൽ ക്യാമ്പിലെ ബഹുഭൂരിപക്ഷവും ദാതാക്കളാവാൻ തയ്യാറായി മുന്നോട്ട് വന്നത് വലിയ വിജയമായി കാണുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
എല്ലാവരും ഒരുമിച്ചിരുന്നുള്ള ക്രിസ്മസ് കാർഡ് നിർമ്മാണം, ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധയിനം മത്സരങ്ങൾ തുടങ്ങിയ പരിപാടികളിൽ ക്യാമ്പ് അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. ക്യാമ്പ് സൈറ്റിൽ വച്ച് തന്നെ ഒരു നേരം തയ്യാറാക്കിയ തനി നാടൻ ഭക്ഷണവും, രാത്രിയിലെ ക്യാമ്പ് ഫയറും അതിനോട് ചേർന്ന് നടന്ന മിനി വെടിക്കെട്ടും ശേഷം പ്രായഭേദമന്യെ എല്ലാവരും ഒരുമിച്ച് ചുവടുകൾ വെച്ച ഡിജെ കലാശക്കൊട്ടും പാട്ടു കൂട്ടങ്ങളുമെല്ലാം ക്യാമ്പിന്റെ ആവേശം ഇരട്ടിയാക്കി. ക്യാമ്പിൽ നിന്ന് ലഭിച്ച അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും എന്നും തങ്ങൾ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുവെക്കാൻ ശ്രമിക്കുമെന്നും അവസാന ദിവസം യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ ഏവരും അഭിപ്രായപ്പെട്ടു.











Leave a Reply