ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന അന്തർദേശീയ ചർച്ചകൾ ഇന്ന് ബുധനാഴ്ച സ്ട്രാസ്ബർഗിൽ ആരംഭിക്കും. അനധികൃത കുടിയേറ്റം തടയാനും അതിർത്തി നിയന്ത്രണം ശക്തമാക്കാനും നിയമങ്ങൾ പുതുക്കാനുള്ള ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ ആശയ വിനിമയത്തിന് നേതൃത്വം നൽകുന്നത്. ഈ ചര്ച്ചകൾ വിജയിച്ചാൽ മനുഷ്യാവകാശ കരാറിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ മാറ്റമാവുമെന്നാണ് വിലയിരുത്തൽ.

യുകെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി നേതൃത്വം നൽകുന്ന സംഘം ഇ സി എച്ച് ആറിൽ തുടരുമെന്ന ഉറപ്പ് നൽകിക്കൊണ്ടാണ് മാറ്റങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമങ്ങൾ കാരണം ചില അനധികൃത കുടിയേറ്റക്കാരെ തിരികെ അയയ്ക്കുന്നതിൽ തടസമുണ്ടാകുന്നു എന്നതാണ് യുകെ ഉയർത്തുന്ന മുഖ്യ വാദം. യൂറോപ്പിന് പുറത്തുള്ള സുരക്ഷിത രാജ്യങ്ങളിൽ “റിട്ടേൺസ് ഹബ്ബുകൾ” തുറന്ന് അവകാശമില്ലാത്തവരെ താമസിപ്പിക്കാനുള്ള നിർദേശവും ചർച്ചയിൽ ഉണ്ട്.

ഡെൻമാർക്കും ഇറ്റലിക്കുമൊപ്പം ഒൻപത് രാജ്യങ്ങൾ ഇതിനകം തന്നെ മനുഷ്യാവകാശ ചട്ടങ്ങൾ പുതുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ആർട്ടിക്കിൾ 3, ആർട്ടിക്കിൾ 8 എന്നീ വ്യവസ്ഥകൾ കുടിയേറ്റ കേസുകളിൽ എങ്ങനെ പ്രയോഗിക്കണം എന്നതാണ് പ്രധാന പരിഗണന. വരാനിരിക്കുന്ന മേയ് മാസത്തോടെ അംഗരാജ്യങ്ങൾ ചേർന്ന് ഒരു പൊതു രാഷ്ട്രീയ പ്രസ്താവന തയ്യാറാക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.











Leave a Reply