ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം ‘ചന്ദ്ര’ ബ്രിട്ടനിൽ ആഞ്ഞടിച്ചതിനെ തുടർന്നുള്ള ശക്തമായ മഴയും കാറ്റും തുടരുകയാണ് . രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കവും യാത്രാതടസ്സവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ദക്ഷിണ പശ്ചിമ ഇംഗ്ലണ്ടിൽ നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. റെയിൽ സർവീസുകളും തടസ്സപ്പെട്ടു. ദക്ഷിണ ഡെവൺ, ഡോർസറ്റ്, തെക്കൻ സമർസെറ്റ്, തെക്കുകിഴക്കൻ കോർണ്വാൾ മേഖലകളിൽ ശക്തമായ മഴയ്ക്കായി ആംബർ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട് . മണിക്കൂറുകളോളം തുടർന്നേക്കാവുന്ന മഴയോടെ 30 മുതൽ 50 മില്ലീമീറ്റർ വരെ മഴ വ്യാപകമായി ലഭിക്കാനും, ദാർട്മൂർ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ 60–80 മില്ലീമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ട് ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും മഞ്ഞു വീഴ്ചയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പെനൈൻസ്, തെക്കുപടിഞ്ഞാറൻ സ്കോട്ട് ലൻഡ് മേഖലകളിൽ 5 സെ.മീ. വരെ മഞ്ഞുവീഴ്ചയും, ഉയർന്ന പ്രദേശങ്ങളിൽ 20 സെ.മീ. വരെ മഞ്ഞുകൂട്ടം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതോടെ A57 സ്നേക്ക് പാസ്, A66, A68, M62 പോലുള്ള പ്രധാന പാതകൾ അപകടസാധ്യതയിൽപ്പെടും. വെയിൽസിൽ ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നിലവിലുണ്ട്. നോർത്തേൺ അയർലൻഡിൽ ചില സ്കൂളുകൾ അടച്ചിടേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ഇൻഗ്രിഡ്, ഗൊറെട്ടി എന്നീ ചുഴലിക്കാറ്റുകൾക്ക് പിന്നാലെ ഈ മാസം യുകെയെ ബാധിക്കുന്ന മൂന്നാമത്തെ വലിയ കാറ്റാണ് ‘ചന്ദ്ര’. കോർണ്വാൾ, ഐൽസ് ഓഫ് സ്കില്ലി മേഖലകളിൽ മണിക്കൂറിൽ 70–80 മൈൽ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇതിനകം വെള്ളം നിറഞ്ഞ നിലത്തേക്ക് കൂടുതൽ മഴ പെയ്യുന്നതാണ് പ്രധാന ഭീഷണിയെന്ന് അധികൃതർ വ്യക്തമാക്കി. യോർക്ക് ഷയർ, വെയിൽസ്, സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്ര ഒഴിവാക്കാനും പ്രാദേശിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനുമാണ് ജനങ്ങൾക്ക് നൽകിയ നിർദേശം.