ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചിയുമായി ടോക്യോയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ അവരെ യുകെയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചു. ബ്രിട്ടനും ജപ്പാനും തമ്മിലുള്ള ബന്ധം അനേകം പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ ഘട്ടത്തിൽ എത്തിയതായി സ്റ്റാർമർ പറഞ്ഞു. വ്യാപാരം, സുരക്ഷ, പ്രതിരോധ സഹകരണം എന്നിവ ശക്തിപ്പെടുത്താനും ഇൻഡോ-പസഫിക് മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. നിർണായക മേഖലകളിൽ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യ-പസഫിക് മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം, ചൈന–തായ്വാൻ വിഷയവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾ എന്നിവ ചർച്ചയിൽ ഉയർന്നു. ലോകമെമ്പാടുമുള്ള അസ്ഥിരതയെ ശക്തിയോടെയും വ്യക്തതയോടെയും നേരിടണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിൽ ജപ്പാന്റെ നിലപാടിനെ സ്റ്റാർമർ പ്രശംസിച്ചു. സ്റ്റാർമർ ഈ വർഷം അവസാനം ചെക്കേഴ്സിലെ തന്റെ ഗ്രാമവസതിയിൽ തകൈചിയെ സ്വീകരിക്കുമെന്നും അറിയിച്ചു.

കിഴക്കൻ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാർമർ ചൈനയുമായും ചർച്ച നടത്തി. ചൈനയിലേക്കുള്ള വിസയില്ലാ യാത്ര ബ്രിട്ടീഷ് പൗരന്മാർക്ക് അനുവദിക്കുക, വിസ്കിക്കുള്ള തീരുവ കുറയ്ക്കുക, £2.2 ബില്യൺ മൂല്യമുള്ള കയറ്റുമതി കരാറുകൾ ഉറപ്പാക്കുക എന്നിവ ഈ യാത്രയിലെ നേട്ടങ്ങളാണ്. അതേസമയം ബ്രിട്ടൻ ജപ്പാനും മറ്റ് സഖ്യരാജ്യങ്ങളുമായുള്ള സുരക്ഷാ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതായും ഈ സന്ദർശനം വ്യക്തമാക്കുന്നതായി നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.











Leave a Reply