ലോക ടെക് മേഖലയെ പിടിച്ചുകുലുക്കി പിരിച്ചുവിടലുകളുടെ തരംഗം. 2026ലെ ആദ്യ 40 ദിവസത്തിനുള്ളിൽ തന്നെ ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായതായി സ്വതന്ത്ര ട്രാക്കറായ Layoffs.fyi പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ ജനുവരി അവസാനം ഏകദേശം 16,000 തസ്തികകൾ വെട്ടിക്കുറച്ചതോടെ ഏറ്റവും വലിയ പിരിച്ചുവിടൽ നടത്തിയ കമ്പനിയായും മാറി.
ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച 26 പ്രമുഖ കമ്പനികളിൽ സെയിൽസ്ഫോഴ്സ്, മെറ്റാ, വർക്ക്ഡേ, ഓട്ടോഡെസ്ക്, പിൻട്രെസ്റ്റ്, എക്സ്പീഡിയ, സില്ലോ തുടങ്ങിയവ ഉൾപ്പെടുന്നു. സെയിൽസ്‌ഫോഴ്‌സ് ഏകദേശം 1,000 പേരെയും മെറ്റ 1,500 പേരെയും പിരിച്ചുവിട്ടു. വർക്ക്‌ഡേയും ഓട്ടോഡെസ്‌കും യഥാക്രമം 400, 1,000 തസ്തികകൾ കുറച്ചപ്പോൾ പിന്ററസ്റ്റ് 700 ജോലികൾ വെട്ടിച്ചുരുക്കി. എക്‌സ്പീഡിയ രണ്ട് ഘട്ടങ്ങളിലായി 200 ജോലികൾ കുറച്ചു.
യൂറോപ്യൻ കമ്പനികളും പിരിച്ചുവിടലിൽ നിന്ന് ഒഴിവായില്ല. നെതർലാൻഡ്സ് ആസ്ഥാനമായ ASML ഏകദേശം 1,700 ജോലികളും സ്വീഡനിലെ എറിക്സൺ 1,600 തസ്തികകളും വെട്ടിച്ചുരുക്കി. ചെറുകിട സ്റ്റാർട്ടപ്പുകളും ക്രിപ്റ്റോ കമ്പനികളും പ്രതിസന്ധി നേരിടുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപ പുനഃസംഘടനയും ടെക് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയെന്നതാണ് വിലയിരുത്തൽ.











Leave a Reply