ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലുമായി 14 ലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് 2026 ഏപ്രിൽ 1 മുതൽ 3.3 ശതമാനം ശമ്പളവർധന ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വതന്ത്രമായ എൻ എച്ച് എസ് പേ റിവ്യൂ ബോഡി നൽകിയ ശുപാർശ സർക്കാർ പൂർണമായും അംഗീകരിച്ചതോടെയാണ് തീരുമാനം നടപ്പിലാകുന്നത്. ‘അജണ്ട ഫോർ ചെയ്ഞ്ച്’ വിഭാഗത്തിൽപ്പെടുന്ന നേഴ്സുമാർ, പാരാമെഡിക്കുകൾ, മിഡ്വൈഫുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, പോർട്ടർമാർ, ഹെൽത്ത്‌കെയർ സപ്പോർട്ട് വർക്കർമാർ എന്നിവർക്ക് വർധന ലഭിക്കും. എന്നാൽ ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, മുതിർന്ന മാനേജർമാർ എന്നിവർക്ക് ഇത് ബാധകമല്ല. ആറു വർഷത്തിനിടയിൽ ആദ്യമായി ശമ്പളവർധന ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിനായി യുകെ സർക്കാരും വെയിൽസിനായി വെൽഷ് സർക്കാരും 3.3 ശതമാനം വർധന സ്ഥിരീകരിച്ചു. വെയിൽസിൽ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് 3.8 മുതൽ 5.9 ശതമാനം വരെ വർധന ലഭിക്കും. റിയൽ ലിവിംഗ് വേജ് നിലവാരത്തിലേക്ക് ശമ്പളം ഉയർത്തുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് അധിക വർധന. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഇത് ‘യാഥാർത്ഥ്യത്തിൽ ശമ്പളവർധന’ ആണെന്ന് വ്യക്തമാക്കി. 2026–27 കാലയളവിൽ 2.2 ശതമാനം മാത്രമാണ് പണപ്പെരുപ്പം ഉണ്ടാകുമെന്നത് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി പ്രവചനം ഈ വാദത്തിന് ആധാരമാക്കുന്നു.

അതേസമയം, തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ സി.പി.ഐ 3.4 ശതമാനവും ആർ.പി.ഐ 4.2 ശതമാനവുമുള്ള സാഹചര്യത്തിൽ 3.3 ശതമാനം വർധന മതിയാകില്ലെന്നതാണ് അവരുടെ വാദം. യൂനിസൺ , റോയൽ കോളേജ് ഓഫ് നേഴ്സിംഗ് തുടങ്ങിയ സംഘടനകൾ ഇത് ‘അപമാനകരമായ ഓഫർ’ ആണെന്ന് വിമർശിച്ചു. യുണൈറ്റ് ദി യൂണിയൻ വ്യവസായിക സമരത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ദീർഘകാല നിയമന-തടസ്സങ്ങളും ജീവനക്കാരുടെ നിലനിൽപ്പും പരിഹരിക്കാതെ ഇത്തരം വർധന പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്.