ടെഹ്റാൻ: ഇസ്രയേൽ–യുഎസ് സംയുക്താക്രമണ സാധ്യതകൾ മുൻനിർത്തി പ്രതിരോധശേഷി വർധിപ്പിക്കാൻ ഇറാന് ആവശ്യമായ ആയുധസഹായം ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ വീണ്ടും ചർച്ചയാകുന്നു. ഇറാനുമായി നേരിട്ടുള്ള ആയുധ ഇടപാടുകൾ നടക്കുന്നില്ലെന്ന് ചൈന ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സാങ്കേതിക പിന്തുണ ലഭിക്കുന്നുവെന്ന ആരോപണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തുന്നു. വൻതോതിലുള്ള ആയുധങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം ചെറുഘടകങ്ങൾ ചൈനയിൽനിന്ന് എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധം കഴിഞ്ഞതോടെ ചൈനയിൽനിന്ന് സൂപ്പർസോണിക് കപ്പൽവേധ മിസൈലായ CM-302 സ്വന്തമാക്കാൻ ഇറാൻ പദ്ധതിയിട്ടതായും വാർത്തകളുണ്ടായി. ചൈനയുടെ YJ-12 മിസൈലിന്റെ കയറ്റുമതി പതിപ്പായ സിഎം-302 വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള വൻ യുദ്ധക്കപ്പലുകളെ തകർക്കാൻ രൂപകൽപ്പന ചെയ്തതാണ്. 2026 ഫെബ്രുവരിയോടെ ഇടപാട് പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾ ചൈന തള്ളി.
ഇതിനൊപ്പം, ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ച HQ-9B ദീർഘദൂര മിസൈൽ സംവിധാനവും ഇറാൻ ആശ്രയിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാനാകുമെന്ന അവകാശവാദമുള്ള ഈ സംവിധാനം ഒരേസമയം നിരവധി ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ആക്രമിക്കാനും കഴിവുള്ളതാണെന്നാണ് പറയുന്നത്. കൂടാതെ, ചൈനയിൽനിന്ന് ലഭിച്ച YLC-8B 3ഡി റഡാറുകളും ഇറാന്റെ പ്രതിരോധ ശക്തിക്ക് കരുത്തേകുന്നു. എഫ്-35, ബി-2 പോലുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്തുന്നതിൽ ഇവയ്ക്ക് മികച്ച കഴിവുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.











Leave a Reply