ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മീഡിയ നിയന്ത്രണ ഏജൻസിയായ ഓഫ്‌കോമും ഡേറ്റാ നിയന്ത്രണ ഏജൻസിയായ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസും (ICO) 13 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ കൂടുതൽ ശക്തമായ പ്രായ പരിശോധന സംവിധാനം കൊണ്ടുവരണമെന്ന് പ്രധാന ടെക് കമ്പനികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, റോബ്ലോക്സ്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് ഈ നിർദേശത്തിൽ ഉൾപ്പെടുന്നത്. ഇപ്പോൾ പല പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കളുടെ സ്വയം പ്രഖ്യാപന പ്രായ വിവരത്തെ ആശ്രയിക്കുന്നതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്നുവെന്ന് ICO ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല സോഷ്യൽ മീഡിയ സേവനങ്ങൾക്കും കുറഞ്ഞ പ്രായപരിധി 13 ആയിരിക്കുമ്പോഴും, യുകെയിലെ 10–12 വയസ്സുള്ള കുട്ടികളിൽ 86% പേർക്കും സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടെന്നാണ് ഓഫ്‌കോം നടത്തിയ പഠനം വ്യക്തമാക്കുന്നത്. അതിനാൽ മുതിർന്നവർക്കുള്ള ചില സേവനങ്ങൾ ഉപയോഗിക്കുന്നതുപോലെ കൂടുതൽ ശക്തമായ പ്രായ പരിശോധന സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് നിയന്ത്രണ ഏജൻസികൾ ആവശ്യപ്പെട്ടു. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡേറ്റ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ICO മുന്നറിയിപ്പ് നൽകി.

ഇതിനോട് പ്രതികരിച്ച ടെക് കമ്പനികൾ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം ശക്തമാണെന്ന് പറഞ്ഞു. ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, യുവാക്കളുടെ സുരക്ഷയ്ക്കായി നിരവധി നടപടികൾ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. മെറ്റാ AI ഉപയോഗിച്ച് പ്രായം തിരിച്ചറിയൽ, മുഖച്ഛായ അടിസ്ഥാനമാക്കിയ പ്രായ വിലയിരുത്തൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി പറഞ്ഞു. ടിക് ടോക്ക് 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 9 കോടിയിലധികം സംശയാസ്പദമായ 13 വയസിന് താഴെയുള്ള അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ചു. കുട്ടികളെ തിരിച്ചറിയുന്നത് ആദ്യപടിയാണെങ്കിലും അവരുടെ ശ്രദ്ധ ദുരുപയോഗം ചെയ്യാത്ത രീതിയിൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.