ബിനോയ് എം. ജെ.
അസ്ഥിത്വവാദം വ്യക്തികളെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണോ? മൂഢമായ സമൂഹത്തിന്റെ ഹീനമായ ആധിപത്യത്തിൽ നിന്നും വ്യക്തികളെ കരകയറ്റുവാനും അവനിലെ പ്രതിഭയെ ഉണർത്തിക്കൊണ്ട് അവനെ മഹാനാക്കുവാനും ഉന്നം വെച്ചുകൊണ്ടാണ് അസ്ഥിത്വവാദം രംഗപ്രവേശം ചെയ്യുന്നത്. ഇതിൽ ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. തങ്ങൾ സമൂഹത്തിന്റെ അടിമകൾ അല്ലെന്നും മറിച്ച് സമൂഹത്തിന് ചില സംഭാവനകൾ ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്നും അസ്ഥിത്വവാദം വ്യക്തികളെ ഉദ്ബോധിപ്പിക്കുന്നു. ഇത് സമൂഹം വരയ്ക്കുന്ന വരയിലൂടെ മാത്രമേ വ്യക്തികൾ നടക്കാൻ പാടുള്ളൂ എന്ന പരമ്പരാഗതമായ ആശയത്തെ ചോദ്യം ചെയ്യുന്നു. ഇപ്രകാരം സ്വാതന്ത്ര്യം പ്രാപിക്കുന്ന വ്യക്തികൾ
പ്രതിഭാശാലികളായി മാറുന്നു. അവർ ഇനിമേൽ വെറും അനുകർത്താക്കൾ അല്ല. ഇവർ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരാണ്. അവർ സമൂഹത്തിന്റെ അടിമകൾ അല്ല.
അസ്ഥിത്വവാദപ്രകാരം വ്യക്തികൾ സമൂഹത്തേക്കാൾ ശ്രേഷ്ഠരാണ്. ഈ വാദം ഭാരതീയ ചിന്താ പദ്ധതിയുമായി 100% വും സ്വരചേർച്ചയിലാണ്. വ്യക്തികൾക്കുള്ളിൽ ഈശ്വരൻ വസിക്കുന്നതെന്നും സമൂഹം മായയാണെന്നും ഭാരതീയർ വാദിക്കുന്നു. സമൂഹത്തിന്റെ അല്ലെങ്കിൽ മായയുടെ ആധിപത്യത്തിൽ നിന്നും കരകയറുക എന്നത് വ്യക്തിയുടെ ആത്യന്തികമായ ജീവിത ലക്ഷ്യവും ആകുന്നു. പക്ഷേ അസ്ഥിത്വവാദം വ്യക്തിയെ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. സമൂഹത്തിന്റെ ആധിപത്യത്തിൽ നിന്നും
പൂർണ്ണമായും മോചനം പ്രാപിക്കുവാൻ ഇതുവരെ ഒരു അസ്ഥിത്വവാദിക്കും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അവനെ ബന്ധുമിത്രാദികളുടെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ അസ്തിത്വവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് അറിവുള്ളതുപോലെ സമൂഹത്തിന് പ്രാഥമിക ഗ്രൂപ്പ് (Primary Group)എന്നും ദ്വിതീയ(Secondary Group) ഗ്രൂപ്പ് എന്നും രണ്ടു പടവുകൾ ഉണ്ട്. ഇതിൽ പ്രാഥമികമായ ഗ്രൂപ്പ് ബന്ധുമിത്രാദികളെയും ദ്വിതീയ ഗ്രൂപ്പ് വലിയ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇതിൽ പ്രാഥമികമായ ഗ്രൂപ്പിന്റെ അടിമത്തത്തിൽ നിന്നും മോചനം നേടുക എന്നത് പ്രായേണഎളുപ്പമുള്ള കാര്യമാണ്. അസ്ഥിത്വവാദികൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ പ്രതിഭാശാലികളാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ
ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും ചിന്തകന്മാരും ഈ പടി കടന്നവരാണ്. അവരെ നാം അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നു. അവരിലെ സർഗ്ഗശേഷി ഉണർന്നിരിക്കുന്നു. എന്നാൽ അതിനുമപ്പുറത്തേക്ക് പോകുവാൻ അസ്ഥിത്വ വാദികൾക്ക് കഴിഞ്ഞിട്ടില്ല. അതിനപ്പുറമുള്ള ദ്വിതീയ ഗ്രൂപ്പിനെയും കൂടി ജയിക്കുവാൻ വ്യക്തിക്ക് കഴിഞ്ഞാൽ അവന്റെ ജീവിതം പൂർണമാകുന്നു. അവിടെ അവൻ ആത്മസാക്ഷാത്കാരത്തിൽ എത്തുന്നു. അവൻ നിർവ്വാണം പ്രാപിക്കുന്നു. ദ്വിതീയ ഗ്രൂപ്പിനെ എങ്ങനെ ജയിക്കാം എന്നതാണ് ഇവിടെ ഉയർന്നു വരുന്ന ചോദ്യം. ഇതിന് വളരെ നാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള പാത സ്വയം ഈശ്വരനാണെന്ന ബോധ്യം ഉള്ളിൽ വളർത്തിയെടുക്കുക എന്നതാണ്. സ്വയം
ഈശ്വരൻ ആണെന്ന് ബോധ്യമുള്ളയാൾ ആരുടെയും മുന്നിൽ തലകുനിക്കാറില്ല. അയാൾ എല്ലാ അപകർഷതകളെയും ജയിച്ചു കഴിഞ്ഞിരിക്കുന്നു. അയാളുടെ ഉള്ളിലെ അനന്തമായ വിജ്ഞാനം ഉണർന്നു തുടങ്ങിയിരിക്കുന്നു.
നാം സാമൂഹ്യ ജീവിതം നയിക്കുമ്പോൾ നമുക്ക് എല്ലായിടത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. ഈ പ്രശ്നങ്ങൾ ആകുന്ന കല്ലേറിനെ നേരിടണമെങ്കിൽ നമുക്കൊരു പരിച ആവശ്യമാണ്. ആത്മബഹുമാനമാകുന്നു ഈ പരിച. ഒരാൾ നിങ്ങളെ കഴുതയെന്നും മറ്റൊരാൾ നിങ്ങളെ കുരങ്ങൻ എന്നും വിളിച്ചേക്കാം. അവയാൽ ബാധിതരാകാതിരിക്കണമെങ്കിൽ നിങ്ങൾക്ക് അനന്തമായ ആത്മബഹുമാനം വേണം. നിങ്ങളുടെ ആത്മബഹുമാനം അനന്തതയിലേക്ക്
ഉയരട്ടെ. നിങ്ങൾ ഈശ്വരൻ തന്നെ ആണെന്ന ചിന്ത നിങ്ങളുടെ മനസ്സിൽ വേരോടേണ്ടിയിരിക്കുന്നു. ശരിയും തെറ്റും തമ്മിലുള്ള സംഘർഷം മനസ്സിൽ ഉയരുമ്പോൾ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന് ഉറപ്പിച്ചു പറയുവിൻ. നിങ്ങൾ ചിന്തിക്കുകയും പറയുകയും ചെയ്യുന്നതെല്ലാം ശരി തന്നെ എന്ന് ഉറച്ച് വിശ്വസിക്കുവിൻ. അടിയുറച്ച ഈ ആത്മവിശ്വാസത്തിന് മുന്നിൽ ഈ ജഗത്ത് തലകീഴായി മറിയും. നിങ്ങൾ ഈശ്വരനാണോ പുഴുവാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈശ്വരൻ ആകാം. നിങ്ങൾ അതാണ് ചെയ്യേണ്ടത്. പക്ഷേ എല്ലാവരും പുഴുവായി മാറുന്നു. അതിനുശേഷം തനിക്ക് ആകെ പ്രശ്നങ്ങളാണെന്ന് മുറവിളി കൂട്ടുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക്
കഴിയും. നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ. നിങ്ങളെ നശിപ്പിക്കുവാനും നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ജീവിതമാണ്. “ആത്മബഹുമാനം നഷ്ടപ്പെടുന്നവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞു”( സ്വാമി വിവേകാനന്ദൻ). സമൂഹത്തിന് മുമ്പിൽ തലകുനിക്കാതെ ഇരിക്കുവിൻ. ദൗർബല്യം നിമിത്തമാണ് നിങ്ങൾ സമൂഹത്തിനു മുമ്പിൽ തലകുനിക്കുന്നത്. ഇത്രയും വലിയ ഈ സമൂഹത്തെ താൻ എങ്ങനെ ഒറ്റയ്ക്ക് നേരിടും എന്ന ദൗർബല്യം. ഭീമമായ സൈന്യത്തെ തന്റെ മുന്നിൽ കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദൗർബല്യം. അതിനാൽ അധികം നല്ല പിള്ള ചമയാതെ ഇരിക്കുവിൻ. ഭൂരിപക്ഷം ആളുകൾ പറയുന്നതല്ല ശരി. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ പറയുന്നത് തന്നെയാണ് ശരി. ഈ ചങ്കൂറ്റമാണ് നമുക്ക് വേണ്ടത്.
ഇപ്രകാരം വ്യക്തിയും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ ഭാഗം ചേരാതെ വ്യക്തിയുടെ ഭാഗം ചേരുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതായത് ഞാനും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ പിന്താങ്ങേണ്ടിയിരിക്കുന്നു. ഞാൻ എന്നെ പിന്താങ്ങിയില്ലെങ്കിൽ പിന്നെ ആരാണ് എന്നെ പിന്താങ്ങുവാനുള്ളത്. ഇപ്രകാരം അസ്തിത്വവാദം വ്യക്തിയുടെ സമൂഹത്തിനു മേലുള്ള വിജയത്തെ ഉദ്ഘോഷിക്കുന്നു. അവിടെ അയാൾ ആത്മസാക്ഷാത്കാരം നേടി കഴിഞ്ഞിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120











Leave a Reply