ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പാസ്പോർട്ട് അപേക്ഷാ ഫീസ് വീണ്ടും വർധിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. പുതിയ നിർദേശപ്രകാരം ഓൺലൈൻ അപേക്ഷയ്ക്കുള്ള ഫീസ് ആദ്യമായി £100 കടന്ന് £102 ആകും. നിലവിൽ £94.50 ആയിരുന്ന പ്രായപൂർത്തിയായവരുടെ ഫീസാണ് ഉയരുന്നത്. കുട്ടികളുടെ ഫീസ് £61.50ൽ നിന്ന് £66.50 ആയി ഉയരും. ഏപ്രിൽ 8 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്, എന്നാൽ പാർലമെന്റിന്റെ അനുമതി ലഭിക്കണം.

തപാൽ വഴി അപേക്ഷിക്കുന്നവർക്കും ഫീസ് വർധന ബാധകമാണ്. യുകെയിൽ നിന്ന് പോസ്റ്റൽ അപേക്ഷ നൽകുന്ന മുതിർന്നവർക്കുള്ള ഫീസ് £107ൽ നിന്ന് £115.50 ആയും, കുട്ടികൾക്കുള്ളത് £74ൽ നിന്ന് £80 ആയും ഉയരും. ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്ന പ്രീമിയം സർവീസിന്റെ ഫീസ് £222ൽ നിന്ന് £239.50 ആകും. വിദേശത്തു നിന്ന് ഓൺലൈൻ അപേക്ഷ നൽകുന്നവർക്കും വർധന ബാധകമാണ്; മുതിർന്നവർക്കുള്ള ഫീസ് £108ൽ നിന്ന് £116.50 ആയും, കുട്ടികൾക്കുള്ളത് £70ൽ നിന്ന് £75.50 ആയും ഉയരും.

പാസ്പോർട്ട് സേവനച്ചെലവുകൾ അപേക്ഷകരിൽ നിന്ന് തന്നെ വീണ്ടെടുക്കുന്നതിന് ഈ വർധന സഹായിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. വിദേശങ്ങളിൽ കോൺസുലർ സേവനങ്ങൾ, നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ പാസ്പോർട്ടുകൾക്ക് സഹായം, അതിർത്തികളിലെ നടപടികൾ എന്നിവയ്ക്കുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. സാധാരണയായി പാസ്പോർട്ട് പുതുക്കൽ പ്രക്രിയയ്ക്ക് മൂന്ന് ആഴ്ച വരെ സമയം എടുക്കാം, എന്നാൽ അവധിക്കാലത്തിന് മുമ്പ് പോലുള്ള തിരക്ക് കൂടുന്ന സമയങ്ങളിൽ കൂടുതൽ സമയം വേണ്ടിവരുമെന്നും യാത്രയ്ക്കു മുൻപ് നേരത്തേ അപേക്ഷിക്കണമെന്നും ഉപഭോക്താക്കളോട് അധികൃതർ നിർദേശിച്ചു.











Leave a Reply