ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചു. ഇതോടെ കേന്ദ്രം ഏർപ്പെടുത്തിയ എക്‌സൈസ് തീരുവ പെട്രോളിന് ലിറ്ററിന് 3 രൂപയിലും ഡീസലിന് പൂജ്യത്തിലും എത്തി. എന്നാൽ ഈ ഇളവ് പമ്പുകളിലെ ഇന്ധനവിലയിൽ പ്രതിഫലിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണ് ഈ നടപടി.
അസംസ്‌കൃത എണ്ണവില കഴിഞ്ഞ മാസം ബാരലിന് ഏകദേശം 70 ഡോളറിൽ നിന്ന് 122 ഡോളറായി ഉയർന്നതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഗോള ഊർജ്ജ വിതരണ ശൃംഖലയിലെ തടസ്സങ്ങളും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും വില വർധനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ. പൊതുമേഖല എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് വിതരണച്ചെലവിനേക്കാൾ കുറഞ്ഞ വിലയിലാണ് ഇന്ധനം നൽകുന്നതെന്നും ഇതുവഴി വലിയ സാമ്പത്തികഭാരം ഏറ്റുവാങ്ങുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ പൊതുമേഖല കമ്പനികൾക്ക് പ്രതിദിനം ഏകദേശം 2400 കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. പല രാജ്യങ്ങളിലും ഇന്ധനവില 20 മുതൽ 50 ശതമാനം വരെ ഉയർന്നിട്ടും ഇന്ത്യയിൽ വർധനവ് നിയന്ത്രിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. വില ഉയർത്തുകയോ സർക്കാർ ഭാരം ഏറ്റെടുക്കുകയോ എന്ന രണ്ട് വഴികളിൽ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.











Leave a Reply