ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ ബ്രിട്ടനിലെ വിലക്കയറ്റം വീണ്ടും വർധിച്ചു. മാർച്ച് മാസം അവസാനിച്ച വർഷത്തിൽ പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി ഉയർന്നതായിയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . ഫെബ്രുവരിയിൽ ഇത് 3 ശതമാനമായിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധനയാണ് ഇതിന് പ്രധാന കാരണം. വിമാന ടിക്കറ്റുകളും ഭക്ഷ്യവിലയും കൂടിയതും വിലക്കയറ്റം ഉയരാൻ കാരണമായി.

മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം ഊർജോത്പാദനത്തെയും ഗതാഗതത്തെയും കാര്യമായി ബാധിച്ചു . ഇതോടെ ഹോൾസെയിൽ എനർജി വിലകൾ കുതിച്ചുയർന്നു. മാർച്ചിൽ മാത്രം ഇന്ധനവിലയിൽ 8.7 ശതമാനം വർധന രേഖപ്പെടുത്തി. വർഷാന്ത്യ കണക്കിൽ ഇത് 4.9 ശതമാനമാണ്. ഭക്ഷ്യവിലയും 3.7 ശതമാനമായി ഉയർന്നു. ചോക്ലേറ്റ്, മാംസം, മീൻ, പാനീയങ്ങൾ എന്നിവയാണ് പ്രധാനമായി വില കൂടിയത്. എന്നാൽ വസ്ത്രവില കുറവായി എന്നത് ചെറിയ ആശ്വാസമായി.

ഈ വർഷം പണപ്പെരുപ്പം 3.5 മുതൽ 4 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാന ലക്ഷ്യത്തെക്കാൾ കൂടുതലാണ്. ഇന്ധനച്ചെലവ് കൂടുന്നതോടെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചെലവഴിക്കാനുള്ള ശേഷി കുറയുകയും സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. വർഷാവസാനത്തോടെ ഭക്ഷ്യവില 10 ശതമാനം വരെ ഉയർന്നേക്കാമെന്നും വ്യവസായ സംഘടനകൾ പറയുന്നു.











Leave a Reply