ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ ഏറ്റവും ഗുരുതരമായ ത്വക്ക് ക്യാൻസറായ മെലനോമ കേസുകൾ റെക്കോർഡ് ഉയരത്തിലെത്തിയതായി ക്യാൻസർ റിസർച്ച് യുകെയുടെ പുതിയ വിശകലനം പുറത്തുവന്നു . 2022ൽ മാത്രം 20,980 പേർക്ക് മെലനോമ സ്ഥിരീകരിച്ചതായും രാജ്യത്ത് ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 20,000 കടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2040ഓടെ വർഷംതോറും 26,500 പുതിയ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാമെന്നാണ് മുന്നറിയിപ്പ്. ജനസംഖ്യയുടെ വർധനയും പ്രായാധിക്യവും കേസുകൾ കൂടാൻ കാരണമായതായാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ബ്രിട്ടനിൽ 30 ഡിഗ്രിവരെ ചൂട് ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളോടുള്ള അമിത സമ്പർക്കമാണ് മെലനോമ കേസുകളുടെ പ്രധാന കാരണം. അഞ്ച് തവണയെങ്കിലും സൂര്യാഘാതം ഏൽക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കുമെന്നും വിദഗ്ധർ പറയുന്നു. പുരുഷന്മാരിൽ ശരീരത്തിന്റെ മധ്യഭാഗത്തും സ്ത്രീകളിൽ കാലുകളിലുമാണ് മെലനോമ കൂടുതലായി കണ്ടെത്തുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

ശക്തമായ സൂര്യപ്രകാശമുള്ള സമയങ്ങളിൽ തണലിൽ കഴിയുകയും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും സൺസ്ക്രീൻ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. പുതിയ മറുകുകൾ, മാറുന്ന പാടുകൾ, ഭേദമാകാത്ത മുറിവുകൾ എന്നിവ കണ്ടാൽ ഉടൻ ജിപിയെ സമീപിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണെന്നും എൻഎച്ച്എസ് അധികൃതർ വ്യക്തമാക്കി.











Leave a Reply