ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (UCL) ൻ്റെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ പഠനത്തിൽ ലക്ഷക്കണക്കിന് സ്തനാർബുദ രോഗികൾക്ക് കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നൽകുന്നു. രോഗികൾക്ക് ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന പ്രത്യേക ഡി.എൻ.എ പരിശോധനയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തൽ. ഇതിലൂടെ ചികിത്സയിൽ നിന്ന് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും തിരിച്ചറിയാൻ സാധിക്കും.

യുകെ ഉൾപ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിർണയം നടത്തിയ സ്ത്രീകളെ പഠനത്തിൽ ഉൾപ്പെടുത്തിരുന്നു . ‘പ്രോസിഗ്ന’ എന്ന ജീൻ പരിശോധന ഉപയോഗിച്ച് ക്യാൻസറിന്റെ വളർച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവർത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയിൽ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടിൽ മൂന്നിലധികം രോഗികൾക്ക് കീമോതെറാപ്പി നൽകാതെ ഹോർമോൺ ചികിത്സ മാത്രം നൽകിയപ്പോഴും അവരുടെ അഞ്ച് വർഷത്തെ അതിജീവനനിരക്ക് 93.7 ശതമാനമായിരുന്നു. കീമോതെറാപ്പി ലഭിച്ചവരിൽ ഇത് 94.9 ശതമാനമായിരുന്നു.

ക്ഷീണം, ഛർദ്ദി, മുടികൊഴിച്ചിൽ, പ്രതിരോധശേഷി കുറയുക, വന്ധ്യതാ പ്രശ്നങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന കീമോതെറാപ്പി പലർക്കും വലിയ ബുദ്ധിമുട്ടാണ്. പുതിയ കണ്ടെത്തൽ വ്യാപകമായി നടപ്പിലാക്കിയാൽ അനാവശ്യ കീമോതെറാപ്പി ഒഴിവാക്കി രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചികിത്സാചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.











Leave a Reply