ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെൻറി നൊവാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വൻ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത് . സംഭവത്തെ ഉപയോഗപ്പെടുത്തി സമൂഹത്തിൽ ഭിന്നിപ്പും അസംതൃപ്തിയും വളർത്താൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ, റീഫോം യു.കെ നേതാവ് നൈജൽ ഫരാജിനെതിരെ ആരോപിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിലും വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രാജ്യത്തെ പോലീസ് സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിത്തിരിവായിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന ആക്രമണത്തിൽ ഹെൻറി നൊവാക്ക് കൊല്ലപ്പെട്ട കേസിൽ 23-കാരനായ വിക്രം ഡിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ആക്രമണത്തിന് ശേഷം പ്രതി താൻ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് പോലീസിനോട് തെറ്റായ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റുകിടന്ന നൊവാക്കിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുറത്തുവിട്ട ബോഡിക്യാം ദൃശ്യങ്ങളിൽ കൈവിലങ്ങ് അണിയിച്ച നിലയിൽ “എനിക്ക് ശ്വാസം കിട്ടുന്നില്ല” എന്ന് നൊവാക്ക് പറയുന്നതും കാണാം.

സംഭവം രണ്ടുതരത്തിലുള്ള പോലീസ് നടപടിയുടെ ഉദാഹരണമാണെന്ന് ഫരാജ് ആരോപിച്ചു. എന്നാൽ ഈ ആരോപണം സ്റ്റാർമർ ശക്തമായി തള്ളിക്കളഞ്ഞു. ഇത്തരം ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാതെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ നടപടികൾ സംബന്ധിച്ച് സ്വതന്ത്ര പോലീസ് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) അന്വേഷണം നടത്തിവരികയാണ്. അന്വേഷണഫലം പുറത്തുവരുന്നതുവരെ നിഗമനങ്ങളിൽ എത്തരുതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.