ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ‘ക്ലോഡ്’ ഉപയോഗവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ 14,000 പൗണ്ടിലധികം നഷ്ടപ്പെട്ടതായി ബ്രിട്ടനിലെ മെട്രോ ബാങ്ക് ഉപഭോക്താവ് വെളിപ്പെടുത്തി. സസ്സെക്സിലെ വ്യവസായി സോളി റട്ടറുടെ അക്കൗണ്ടിൽ നിന്ന് £14,244 അനധികൃതമായി പിന്വലിക്കപ്പെട്ടതായാണ് പരാതി. തട്ടിപ്പുകാർ ക്ലോഡ് ഉപയോഗത്തിനുള്ള ക്രെഡിറ്റുകൾ വാങ്ങുന്നതിനായി അദ്ദേഹത്തിന്റെ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

സംശയാസ്പദമായ ഇടപാടിനെക്കുറിച്ച് ബാങ്ക് സന്ദേശം അയച്ചപ്പോൾ അത് താൻ അംഗീകരിച്ചതല്ലെന്ന് റട്ടർ മറുപടി നൽകിയെങ്കിലും, പിന്നാലെ £90 മുതൽ £200 വരെ മൂല്യമുള്ള നിരവധി ഇടപാടുകൾ കൂടി നടന്നതായി അദ്ദേഹം ആരോപിച്ചു. ബാങ്ക് കാർഡ് പിന്നീട് ബ്ലോക്ക് ചെയ്തെങ്കിലും അതിനുമുമ്പ് വലിയ തുക നഷ്ടമായിരുന്നു. ഗാർഡിയൻ പത്രത്തിന്റെ ഇടപെടലിനെ തുടർന്ന് ബാങ്ക് താൽക്കാലികമായി തുക തിരിച്ചുനൽകുകയും ചാർജ്ബാക്ക് നടപടികൾ ആരംഭിക്കുകയും ചെയ്തു.

ക്ലോഡ് വികസിപ്പിക്കുന്ന ആൻത്രോപിക്, തട്ടിപ്പിന് പിന്നിൽ ഏകോപിതമായ ഒരു സംഘമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കാർഡ് വിവരങ്ങൾ അവരുടെ സംവിധാനങ്ങളിൽ നിന്നാണ് ചോർന്നതെന്നതിന് തെളിവില്ലെന്നും കമ്പനി അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ട് നിരോധിച്ചതായും, അനധികൃതമായി പണം ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ തുക മടക്കി നൽകുമെന്നും ആൻത്രോപിക് വ്യക്തമാക്കി. സംഭവത്തിൽ മെട്രോ ബാങ്ക് ഉപഭോക്താവിനോട് ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരമായി £300 വാഗ്ദാനം ചെയ്യുകയും ചെയ്തു.











Leave a Reply