ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ റെസ്റ്റോറന്റ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കുറ്റസമ്മതം നടത്തി. ഭക്ഷണബിൽ അടച്ചില്ലെന്ന തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ റെസ്റ്റോറന്റ് ഉടമയായ ഷരീഫ് റഹ്മാൻ കൊല്ലപ്പെട്ട സംഭവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കുടുംബത്തെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവം കാനഡയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

2023 ഓഗസ്റ്റിൽ കാനഡയിലെ ഓവൻ സൗണ്ടിൽ നടന്ന സംഭവത്തിൽ 25-കാരനായ റോബർട്ട് എവൻസ് ജൂനിയർ മന്സ്ലോട്ടർ കുറ്റം സമ്മതിച്ചു. ഇയാളുടെ പിതാവായ റോബർട്ട് ബസ്‌ബി എവൻസ് (49), അമ്മാവനായ ബാരി എവൻസ് (56) എന്നിവർ കുറ്റകൃത്യത്തിന് സഹായം നൽകിയതായി സമ്മതിക്കുകയും കോടതിയിൽ ഹാജരാകുകയും ചെയ്തു. കഴിഞ്ഞ വർഷം സ്കോട്‍ ലൻഡിൽ നിന്ന് കാനഡയിലേക്ക് കൈമാറപ്പെട്ട മൂന്നുപേരും മാഞ്ചസ്റ്ററുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവദിവസം 150 ഡോളർ വിലവരുന്ന ഭക്ഷണബിൽ അടച്ചില്ലെന്ന തർക്കമാണ് തെരുവിലുണ്ടായ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. റെസ്റ്റോറന്റിന് പുറത്തുവെച്ചുണ്ടായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു മകന്റെ പിതാവായ ഷരീഫ് റഹ്മാൻ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പ്രധാനപ്രതിക്കുള്ള ശിക്ഷ അടുത്ത മാസം വിധിക്കാനിരിക്കെ, മറ്റ് രണ്ടുപേരെയും കാനഡൻ അതിർത്തി ഏജൻസിയുടെ കസ്റ്റഡിയിൽ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.











Leave a Reply