ലണ്ടന്‍: ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍ ശരീരം വില്‍ക്കാനിറങ്ങിയ ലൈംഗികത്തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥകള്‍ വെളിപ്പെടുത്തി പോലീസ് ഓഫീസര്‍. കുഞ്ഞിന് ജന്മം നല്‍കി അരമണിക്കൂറിനുള്ളില്‍ ലൈംഗികത്തൊഴിലിന് തെരുവിലെത്തിയ സ്ത്രീയുടെ ദൈന്യം നിറഞ്ഞ കഥയും ഇവര്‍ പറയുന്നു. പണത്തിന് അത്രമേല്‍ ആവശ്യമുണ്ടായിരുന്നതാണ് ആ സ്ത്രീയെ വേദനയിലും ഈ തൊഴിലിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പിസിഎസ്ഒ ജാക്വി ഫെയര്‍ബാങ്ക്‌സ് വിവരിക്കുന്നു. യുകെയിലെ ലൈംഗികത്തൊഴിലാളികള്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഹള്‍ ഡെയിലി മെയിലില്‍ ഇവര്‍ വിശദീകരിക്കുന്നത്.

ഹള്‍ മേഖലയിലെ ഹെസില്‍ റോഡില്‍ ലൈംഗികത്തൊഴില്‍ നടത്തുന്ന സ്ത്രീകള്‍ക്കിടയിലാണ് ജാക്വി പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. വളരെ ദുരിതം നിറഞ്ഞ സാഹചര്യങ്ങളിലാണ് ഈ സ്ത്രീകള്‍ ജീവിക്കുന്നത്. ഇവര്‍ക്ക് ചുറ്റുമുള്ളത് വളരെ നിര്‍ദ്ദയമായ ലോകമാണ്. മിക്ക സ്ത്രീകളും സ്വന്തമായി വീടുകള്‍ പോലും ഇല്ലാത്തവരാണ്. ഇവര്‍ നിത്യേനയെന്നോണം ശാരീരിക പീഡനങ്ങള്‍ക്കും വിധേയരാകുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയരായവരാണ് ഈ തൊഴിലില്‍ എത്തപ്പെടുന്നവരെന്നും ജാക്വി വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിനും പിമ്പുകളുടെയും പുരുഷ സുഹൃത്തുക്കളുടെയും ചൂഷണങ്ങള്‍ക്കും ഇരയായിട്ടുള്ള ഇവരില്‍ പലരും കടുത്ത മാനസിക് പ്രശ്‌നങ്ങള്‍ക്കും അടിമകളാണ്. പലരും മയക്കുമരുന്നിന് അടിമകളാണ്. പക്ഷേ ഏറ്റവും വലിയ പ്രശ്‌നം സ്വന്തം ആവശ്യത്തിനും തങ്ങളുടെ പങ്കാളികളുടെ ആവശ്യത്തിനു മയക്കുമരുന്ന് വാങ്ങാന്‍ തെരുവില്‍ എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളതാണ്. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണെന്നും ജാക്വി പറയുന്നു.