ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിലെ ബാക്ക് ലോഗ് കുറയ്ക്കാനായി സ്വകാര്യമേഖലയുടെ സേവനം പ്രയോജനപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് മഹാമാരിയും അടുത്തിടെയുണ്ടായ സമരങ്ങളും മൂലം ആകെ താറുമാറായ അവസ്ഥയിലാണ് എൻഎച്ച്എസ്. അതുകൂടാതെയാണ് ജീവനക്കാരുടെ കടുത്ത ക്ഷാമവും. അതുകൊണ്ടുതന്നെ അടിയന്തര പരിചരണം ലഭിക്കേണ്ടവർക്ക് പോലും ചികിത്സ ലഭ്യമാക്കാൻ വളരെ അധിക കാലം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.


ബാക്ക് ലോഗ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി സ്വകാര്യമേഖലയിൽ 8 ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ മേഖലയുടെ സേവനം ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ പുതിയ നിയമനിർമാണത്തിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ രാജ്യത്ത് 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഇത് എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ വെയിറ്റിംഗ് ലിസ്റ്റ് ആണ് . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ മൂന്ന് ദശലക്ഷം കൂടുതലാണ്.


സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നത് വളരെ നാളായി പ്രതിപക്ഷത്തു നിന്നുള്ള ലേബർ പാർട്ടി ആവശ്യപ്പെടുന്നതാണ്. സ്വകാര്യ മേഖലയെ ഉൾക്കൊള്ളുന്നതിനായി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് പ്രാദേശിക തലത്തിൽ എൻഎച്ച്എസ് മേധാവികൾക്ക് സ്വകാര്യ മേഖലയെ ഉപയോഗിക്കാൻ കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് സർക്കാരിൻറെ നിഗമനം. ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി എൻഎച്ച്എസിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സർക്കാർ പരിശ്രമിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.