ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ രണ്ട് നേഴ്സറികളിലായി 21 കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ എട്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന റോക്സാന ലെക്കയ്ക്ക് വെറും 14 മാസം മാത്രം ശിക്ഷ അനുഭവിച്ച ശേഷം ജയിൽമോചനം ലഭിച്ചതിൽ വ്യാപക പ്രതിഷേധം. പോളണ്ട് സ്വദേശിനിയായ ലെക്കയെ വിദേശ കുറ്റവാളികൾക്കുള്ള യുകെയിലെ എർലി റിമൂവൽ പദ്ധതിയുടെ ഭാഗമായി നാടുകടത്തുകയായിരുന്നു. ഇതോടെ ശിക്ഷയുടെ വലിയൊരു ഭാഗം അനുഭവിക്കാതെ തന്നെ അവർ സ്വതന്ത്രയായെന്നാണ് റിപ്പോർട്ടുകൾ.

2023-24 കാലയളവിൽ ട്വിക്കൻഹാമിലെയും ഹൗൺസ്ലോയിലെയും നേഴ്സറികളിൽ ജോലി ചെയ്തിരുന്ന ലെക്ക കുഞ്ഞുങ്ങളെ അടിക്കുക, നുള്ളുക, ചവിട്ടുക, കരയുന്ന കുട്ടികളുടെ വായ മൂടുക തുടങ്ങിയ ക്രൂരതകൾ നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 18 മാസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് അവർ ലക്ഷ്യമിട്ടത്. കോടതിയിൽ തെളിവുകൾ പരിശോധിച്ച ജഡ്ജി ലെക്കയുടെ പ്രവൃത്തികളെ “സാഡിസ്റ്റിക്” എന്നും “അനാവശ്യമായ ക്രൂരത” എന്നും വിശേഷിപ്പിച്ചിരുന്നു.

എന്നാൽ നാടുകടത്തൽ നടപടികളിലെ രേഖാപരമായ പിഴവിനെ തുടർന്ന് പോളണ്ടിൽ എത്തിയപ്പോൾ അവരെ തടങ്കലിലാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അവരുടെ താമസസ്ഥലം വ്യക്തമല്ല. കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണിതെന്നും, ഇത്തരമൊരു കുറ്റകൃത്യം നടത്തിയ ഒരാൾ വീണ്ടും കുട്ടികളുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവേശിക്കുമോയെന്ന ആശങ്ക മാതാപിതാക്കളും ബാലാവകാശ പ്രവർത്തകരും ഉയർത്തുന്നുണ്ട്.











Leave a Reply