കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന സർവീസുകൾ പൂർണമായും പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകളാണ് വീണ്ടും ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ സാധാരണ നിലയിലായി.
കോഴിക്കോട്–സലാല സർവീസ് ജൂലൈ 2 മുതൽ പുനരാരംഭിച്ചു. കോഴിക്കോട് – കുവൈത്ത് സർവീസ് ജൂലൈ 3 മുതൽ വീണ്ടും തുടങ്ങും. ബെംഗളൂരു – കുവൈത്ത് സർവീസ് ജൂലൈ 4 മുതൽ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണവും വർധിപ്പിക്കാനാണ് തീരുമാനം.
അതേസമയം, മഹാരാഷ്ട്രയിലെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മുതൽ അബുദാബിയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇതോടെ നവി മുംബൈയിലെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് മാറും. ടിക്കറ്റുകൾ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു.











Leave a Reply