‘അമ്മ’യിലെ പ്രസിഡന്റ് ശ്വേതാ മേനോനും എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ നടി ഉഷ ഹസീന രൂക്ഷ വിമർശനവുമായി രംഗത്തെത്തി. യാഥാർഥ്യം മനസ്സിലാക്കാതെയാണ് പിഷാരടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും അദ്ദേഹത്തിന് സംഘടനയിലെ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും ഉഷ ഹസീന പറഞ്ഞു. ശ്വേതാ മേനോൻ പുറത്തുവിട്ട ഓഡിയോ ആസൂത്രിതമായ നടപടിയാണെന്നും പിഷാരടിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണിതെന്നും അവർ ആരോപിച്ചു.
വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതും അതിന്റെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചതും ഗൗരവമുള്ള വിഷയമാണെന്ന് ഉഷ ഹസീന പറഞ്ഞു. സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദപരമായ സംഭാഷണത്തെ വളച്ചൊടിച്ചാണ് വിവാദമാക്കിയതെന്നും വർഷങ്ങളായി പരിചയമുള്ള പിഷാരടി ആരോടും മോശമായി പെരുമാറുന്ന ആളല്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പിഷാരടി വലിയ മാനസിക വിഷമത്തിലാണെന്നും അദ്ദേഹത്തോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉഷ ഹസീന കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതയുടെ വാദവും ഉഷ ഹസീന തള്ളി. ‘അമ്മ’യിലെ സാധാരണ അംഗങ്ങൾ കണക്ക് ചോദിച്ചതിനെയാണ് ചിലർ ‘പവർ ഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കുന്നതെന്നും യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അവർ ആരോപിച്ചു. സംഘടനയിലെ അംഗങ്ങൾക്ക് ക്ഷേമപദ്ധതികളും സഹായങ്ങളും ഉറപ്പാക്കാനാണ് മുതിർന്ന താരങ്ങൾ ഒപ്പമുണ്ടായിരുന്നതെന്നും സഹപ്രവർത്തകനെ ചതിച്ച ഒരാളെ അവർ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കാനാകില്ലെന്നും ഉഷ ഹസീന പറഞ്ഞു. ശ്വേതാ മേനോൻ ഇത്തരമൊരു നടപടി സ്വീകരിക്കരുതായിരുന്നുവെന്നും പിഷാരടിയെ കുടുക്കി പൊതുജനങ്ങൾക്ക് മുന്നിൽ നാണംകെടുത്തിയതായും അവർ വിമർശിച്ചു.











Leave a Reply