ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബെഡ്ഫോർഡ്ഷയറിലെ വീട്ടിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയെന്ന കേസിൽ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിലായ എൻഡോദാന മ്ഖാന്യിസി ഷുമയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. അന്തർദേശീയ പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെയും ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ അധികൃതരുടെയും സംയുക്ത നീക്കത്തിലൂടെയാണ് ഇയാളെ ജോഹന്നാസ്ബർഗിൽ പിടികൂടിയത്.

42 വയസ്സുള്ള നൊത്താബോ സാൻഡിലെ ഷുമയെയും മക്കളായ 15 വയസ്സുകാരി നതാലിയെയും അഞ്ചുവയസ്സുകാരി നാലയെയും ബെഡ്ഫോർഡ്ഷയറിലെ ഗ്രേറ്റ് ഡെൻഹാമിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങളായി കുടുംബത്തെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് പൊലീസ് വീട്ടിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവശേഷം ബ്രിട്ടൻ വിട്ട് സിംബാബ്വേയിലേക്കും പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും കടന്നതായി കരുതുന്ന ഷുമയെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ നടന്നിരുന്നു. ഇയാളെ ബ്രിട്ടനിലേക്ക് കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ദുഃഖാചരണവുമായി പ്രാദേശിക സമൂഹവും കുടുംബാംഗങ്ങളും രംഗത്തെത്തി.











Leave a Reply