ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ എൻഎച്ച്എസ് നേഴ്സുമാർ ഡിസംബർ 15നും 20നും പണിമുടക്കും. ശമ്പള വർദ്ധന ആവശ്യപ്പെട്ടു കൊണ്ടാണ് നഴ്സുമാരുടെ പ്രതിഷേധം. സർക്കാരുമായി ഈ വിഷയത്തിൽ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നേഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് നേരത്തെ ആരോഗ്യമന്ത്രി സ്റ്റീൽ ബാർലി വ്യക്തമാക്കിയിരുന്നു. 4 പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം ആണ് ബ്രിട്ടൻ നേരിടുന്നത്. എൻഎച്ച് എസ് നെടുംതൂണുകളായ നേഴ്സുമാർ സമരത്തിൽ ഇറങ്ങുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.

കൂടുതൽ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യത്തുടനീളം നേഴ്സുമാർ സമരമുഖത്തേക്കിറങ്ങുന്നത്. ഇത് രാജ്യം കണ്ട ഏറ്റവും വലിയ നേഴ്സുമാരുടെ പണിമുടക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ മൂന്ന് ലക്ഷം അംഗങ്ങൾ പണിമുടക്കിനോട് സഹകരിക്കും . പണിമുടക്ക് നടന്നാൽ അത് യുകെയിലുടനീളമുള്ള ആരോഗ്യമേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ് .

പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സർക്കാരിൻറെ അഭ്യർത്ഥനയെ തള്ളിക്കളയുന്ന നയമാണ് നേഴ്സുമാരുടെ യൂണിയൻ്റേത്. പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനാണ് നേഴ്സിംഗ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. 106 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ.