ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ഫിഫ ലോകകപ്പിന്റെ ആവേശവും രാജ്യത്തെ തുടർച്ചയായ ചൂട് കാലാവസ്ഥയും ചേർന്നതോടെ ബ്രിട്ടനിലെ ഉപഭോക്തൃ ചെലവ് വർധിച്ചതായി റിപ്പോർട്ട്. ബാർക്ലേയ്സ് ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം ജൂണിൽ ഉപഭോക്തൃ ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനം ഉയർന്നു. ഇംഗ്ലണ്ട് ടീമിന്റെ ലോകകപ്പ് മത്സരങ്ങൾ നടക്കുമ്പോൾ പബ്ബുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മത്സരങ്ങൾ കാണാൻ ആളുകൾ കൂട്ടമായി എത്തിയതോടെ ബിയർ ഉൾപ്പെടെയുള്ള പാനീയങ്ങളുടെ വിൽപ്പന ഗണ്യമായി വർധിച്ചു.

ഇംഗ്ലണ്ടിന്റെ മത്സരദിനങ്ങളിൽ പബ്ബുകളിലെ വിൽപ്പന സാധാരണ ദിവസങ്ങളെക്കാൾ പലമടങ്ങ് ഉയർന്നതായി വ്യാപാര സംഘടനകൾ അറിയിച്ചു. ലോകകപ്പ് ആവേശം രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ നേട്ടമാണ് നൽകിയിരിക്കുന്നത്. കുടുംബങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് മത്സരങ്ങൾ കാണാൻ പുറത്തേക്ക് ഇറങ്ങിയതോടെ ഭക്ഷണത്തിനും പാനീയങ്ങൾക്കും ആയി കൂടുതൽ ചെലവഴിക്കുകയായിരുന്നു. ഇതിലൂടെ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും അധിക വരുമാനം ലഭിച്ചു.

അതേസമയം കടുത്ത ചൂട് കാരണം പലരും വീടുകളിൽ കൂടുതൽ സമയം ചെലവഴിച്ചതോടെ ഓൺലൈൻ ഷോപ്പിങ്ങിനും ഡിമാൻഡ് ഉയർന്നു. ഫാനുകൾ, കുട്ടികൾക്കായുള്ള ചെറിയ നീന്തൽക്കുളങ്ങൾ തുടങ്ങിയവയുടെ വിൽപ്പന വർധിച്ചു. ഭക്ഷ്യേതര ഓൺലൈൻ വിൽപ്പന 5 ശതമാനത്തിലധികം ഉയർന്നപ്പോൾ പല ഹൈ സ്ട്രീറ്റ് കടകളിലും ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞു. ലോകകപ്പ് ആവേശവും വേനൽച്ചൂടും ചേർന്ന് ബ്രിട്ടനിലെ ഉപഭോക്തൃ വിപണിക്ക് പുതിയ ഉണർവ് നൽകിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.











Leave a Reply