കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസിൽ നടി അൻസിബ ഹസനെ കക്ഷി ചേർക്കാനുള്ള ഹർജിക്കെതിരെ പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. അൻസിബയ്ക്ക് കേസിൽ കക്ഷിയാകാൻ നിയമപരമായ അടിസ്ഥാനമില്ലെന്നും ഹർജി കേസിന്റെ സ്വഭാവം മാറ്റാൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ശ്വേത കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത സംഘടനയുടെ ബൈലോകളും നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനിക്കേണ്ടതെന്നും, ഒരു സാധാരണ അംഗത്തെ കേസിൽ ഉൾപ്പെടുത്തുന്നത് നടപടികൾ അനാവശ്യമായി നീട്ടാനിടയാക്കുമെന്നും ശ്വേതയുടെ വാദം. സംഘടനയ്ക്കെതിരെയും ഭാരവാഹികൾക്കെതിരെയും അൻസിബ ഉയർത്തുന്ന ആരോപണങ്ങൾ വ്യക്തിപരമായ താൽപര്യങ്ങളോടെയാണെന്നും എതിർപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ കോടതിവഴക്കങ്ങളിലേക്കും പരസ്യവിവാദങ്ങളിലേക്കും നീണ്ടതോടെ സംഘടനയിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.











Leave a Reply