ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഥീന: സ്യൂട്ട്‌കേസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്കോട്ടിഷ് യുവതി എലിസബത്ത്-ജെയ്ൻ റോസിന്റെ കേസിൽ നിർണായക വഴിത്തിരിവ്. 38-കാരിയുടെ മരണവുമായി ബന്ധപ്പെട്ട് 26-കാരനായ അഫ്ഗാൻ സ്വദേശിയെ ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്തു. അഥീനയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ജൂലൈ 18-നാണ് റോസിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.

അറസ്റ്റിലായ യുവാവ് റോസ് താമസിച്ചിരുന്ന കെട്ടിടത്തിൽ ക്ലീനറായി ജോലി ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചെന്നും മൃതദേഹം ആദ്യം മറ്റൊരു ബാഗിലാക്കി മാറ്റിയശേഷം സ്യൂട്ട്‌കേസിൽ ഉപേക്ഷിച്ചെന്നും പൊലീസ് സംശയിക്കുന്നു. ശ്വാസംമുട്ടിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് നിലവിലെ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടത്തിന്റെ അന്തിമഫലം കാത്തിരിക്കുകയാണ് അധികൃതർ.

മരണശേഷവും റോസിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളും സാമൂഹികമാധ്യമ പോസ്റ്റുകളും വഴി യുവതി ജീവനോടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ. കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്കോട്ട് ലൻഡ് പൊലീസിന്റെയും മറ്റ് അന്തർദേശീയ ഏജൻസികളുടെയും സഹകരണത്തോടെ അന്വേഷണം തുടരുകയാണെന്ന് ഗ്രീക്ക് അധികൃതർ അറിയിച്ചു.











Leave a Reply