2024 ജൂലൈ 30-ന് വയനാട്ടിലെ മുണ്ടക്കൈ –ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ ഒരു കാരണത്തിന്റെ മാത്രം ഫലമല്ലെന്നും കാലാവസ്ഥാ വ്യതിയാനവും പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും ചേർന്നാണ് ദുരന്തത്തിന് വഴിവെച്ചതെന്നും പുതിയ പഠനം. പശ്ചിമഘട്ടത്തിലെ കുത്തനെയുള്ള ചരിവുകൾ, ദുർബലമായ മണ്ണിന്റെ ഘടന, ദീർഘകാലമായി പെയ്ത മഴ എന്നിവ ഒരുമിച്ചെത്തിയപ്പോൾ പ്രദേശം അതീവ അപകടാവസ്ഥയിലായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
മണ്ണ് ഇതിനകം തന്നെ ആഴ്ചകളോളം നീണ്ട മഴയിൽ പൂർണമായി ജലസാന്ദ്രമായിരുന്ന സാഹചര്യത്തിൽ അതിതീവ്രമായ മഴ കൂടി പെയ്തതോടെ ചരിവുകളുടെ സ്ഥിരത നഷ്ടപ്പെടുകയായിരുന്നു. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം ഈ മഴയുടെ തീവ്രത വർധിപ്പിച്ചതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തിന് കാരണമായ മഴയുടെ ശക്തി ആഗോള താപനത്തിന്റെ സ്വാധീനത്താൽ ഏകദേശം 10 ശതമാനം വരെ വർധിച്ചെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
അതേസമയം, വനനശീകരണം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഖനന – നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ മനുഷ്യ ഇടപെടലുകളും പ്രദേശത്തെ കൂടുതൽ ദുർബലമാക്കിയതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഭാവിയിൽ സമാന ദുരന്തങ്ങൾ ഒഴിവാക്കാൻ കൂടുതൽ കൃത്യമായ ഉരുൾപൊട്ടൽ അപകടസാധ്യതാ മാപ്പുകൾ തയ്യാറാക്കുകയും പ്രാദേശിക തലത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് പഠനം നിർദേശിക്കുന്നു.











Leave a Reply