ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കടുത്ത ഉഷ്ണ തരംഗം ബ്രിട്ടനിൽ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി റോയൽ കോളജ് ഓഫ് നേഴ്സിങ് (RCN) മുന്നറിയിപ്പ് നൽകി. ആശുപത്രികളിലും കെയർ ഹോമുകളിലും എയർ കണ്ടീഷനിംഗ് സൗകര്യമില്ലാത്ത വാർഡുകളിൽ ജോലി ചെയ്യുന്ന നേഴ്സുമാർ ബോധരഹിതരാകുന്നതും തലകറക്കം, ക്ഷീണം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതും വർധിച്ചതായി യൂണിയൻ വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.

ഇംഗ്ലണ്ടിന്റെ മുക്കാൽ ഭാഗവും ഔദ്യോഗികമായി വരൾച്ച മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേന ശ്രമം തുടരുകയാണ്. ചൂട് മൂലം റെയിൽ സർവീസുകൾക്കും തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രി വാർഡുകളിൽ 30 ഡിഗ്രിക്ക് മുകളിലുള്ള ചൂടിൽ ജോലി ചെയ്യേണ്ടി വരുന്നതായി നിരവധി നേഴ്സുമാർ ആണ് പരാതിപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കേണ്ട സമയമായെന്ന് വിദഗ്ധരും തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു. ആശുപത്രികളിൽ കൂടുതൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കാനും വായുസഞ്ചാര സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ചൂടിന് അനുയോജ്യമായ യൂണിഫോമുകൾ നൽകാനും ആർ.സി.എൻ ആവശ്യപ്പെട്ടു. ആരോഗ്യ – സാമൂഹിക പരിപാലന സെക്രട്ടറി ഇവെറ്റ് കൂപ്പർ, ശൈത്യകാല സമ്മർദങ്ങൾക്കായി ഒരുക്കങ്ങൾ നടത്തുന്നതുപോലെ വേനൽക്കാല അതിതാപ സാഹചര്യങ്ങൾക്കും എൻ.എച്ച്.എസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.











Leave a Reply