ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് യാത്രക്കാർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി ജർമനി. ബോറിസ് ജോൺസണും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും ചെക്കറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് ജർമനിയുടെ നടപടി. ഇതിനെ തുടർന്ന് ബ്രിട്ടൻെറ സ്ഥാനം ഉയർന്ന രോഗവ്യാപനമുള്ള രാജ്യം എന്ന നിലയിൽ നിന്ന് ജർമ്മനി നീക്കം ചെയ്തു. ജർമനിയുടെ നടപടിയെ തുടർന്ന് രണ്ട് ഡോസ് വാക്സിൻ ലഭിച്ചതോ, ആൻറിബോഡി ഉള്ളതോ ആയ ബ്രിട്ടീഷുകാർക്ക് ക്വാറന്റീൻ ഒഴിവാക്കപ്പെടും. ഇതുകൂടാതെ നെഗറ്റീവ് ടെസ്റ്റ് ഉള്ളവർക്ക് ക്വാറന്റീൻ ദിവസങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച യുകെയിൽ നടത്തിയ സന്ദർശന വേളയിൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഏഞ്ചല മെർക്ക് സൂചന നൽകിയിരുന്നു. മെയ് 23 മുതൽ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും ജർമനി ഇപ്പോഴും യുകെയുടെ ആംബർ രാജ്യങ്ങളുടെ പട്ടികയിലാണ്. അതുകൊണ്ടുതന്നെ ജർമനിയിൽനിന്ന് മടങ്ങിയെത്തുന്നവർ പത്ത് ദിവസത്തെ ഒറ്റപ്പെടലിന് വിധേയമാകുകയും രണ്ട് വൈറസ് ടെസ്റ്റുകൾ ചെയ്യുകയും വേണം.