പിങ്കി എസ്
തിരുവോണത്തലേന്ന് പതിവുപോലെ ഈയപ്പൻ രണ്ട് ജവാൻ ഫുൾ വാങ്ങി വീട്ടിലേക്കുള്ള വഴിയിൽ നടക്കുകയായിരുന്നു. വഴിമധ്യേ രാജവേഷത്തിൽ ആരോ നിൽക്കുന്നു.
ഈയപ്പൻ ഒന്ന് സൂക്ഷിച്ചു നോക്കി.
“ഇതെന്താ… ‘ആട് 4’ ഇറങ്ങിയോ? അതിലും ഷാജിപ്പാപ്പന് രാജാവിന്റെ വേഷമുണ്ടോ?”
ആ രൂപം ഒന്ന് കണ്ണുരുട്ടി.
“ഷാജിപ്പാപ്പനല്ലടാ… ദേ, ‘മാവേലി കൊമ്പത്ത്’ ഷൂട്ടിംഗ് കഴിഞ്ഞ് വന്ന ഇന്നസെന്റാടാ!”
ഈയപ്പന്റെ കണ്ണ് വിടർന്നു.
“എന്റെ ഇന്നച്ചാ… എത്ര നാളായി കണ്ടിട്ട്! ഇപ്പോ സിനിമയൊന്നും ഇല്ലേ?”
ഇന്നസെന്റ് ഒന്നും മിണ്ടാതെ ഈയപ്പന്റെ ചെവിയിൽ കയറി പിടിച്ചു.
“എനിക്ക് സിനിമയിൽ അവസരം തരാൻ വേണ്ടിയല്ല നിന്നെ കണ്ടപ്പോൾ ഞാൻ നിന്നത്…”
ചെവി ഒന്നുകൂടി നന്നായി തിരിച്ച്…
“എല്ലാ വർഷവും ഇതേ പരിപാടി… വെള്ളമടി, വാള് വയ്ക്കൽ, ഓഫ് ആകൽ, തിരുവോണത്തിന് ഉച്ചയ്ക്ക് എഴുന്നേൽക്കൽ… പിന്നെ വീണ്ടും അടിച്ച് ഫ്ലാറ്റ്! ഇത്തവണ മുതൽ നീ കുടിക്കില്ല. വാങ്ങിയ കുപ്പി ഇങ്ങ് എടുക്ക്, ഈയപ്പാ!”
മനസ്സില്ലാമനസ്സോടെ ഈയപ്പൻ രണ്ട് ജവാൻ ഫുള്ളും നീട്ടിക്കൊടുത്തു.
“എന്നാലും ഇത് ഇത്തിരി കഷ്ടമുണ്ട്…” എന്ന് പിറുപിറുത്തു.
കുപ്പി വാങ്ങിയ ശേഷം ഇന്നസെന്റ് വീണ്ടും പറഞ്ഞു.
“ഇനി മേലാൽ നീ അടിച്ച് ഫ്ലാറ്റായെന്ന് അറിഞ്ഞാൽ നിന്റെ ചന്തി ഞാൻ അടിച്ച് പൊട്ടിക്കും! വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങി വേഗം വീട്ടിൽ പോ…”
ചെവിയിൽ നിന്നുള്ള പിടി വിട്ടതും…
പി.ടി. ഉഷ പോലും തോറ്റുപോകുന്ന സ്പീഡിൽ ഈയപ്പൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ഈയപ്പൻ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ആ രാജവേഷധാരി ഒന്ന് നെടുവീർപ്പിട്ടു.
“ഇന്നസെന്റ് മരിച്ചിട്ട് മൂന്ന് വർഷമായി… അതുപോലും ഇവൻ അറിഞ്ഞിട്ടില്ല! മാവേലിയെ കണ്ടിട്ട് ‘ഷാജിപ്പാപ്പൻ’ എന്ന് വിളിച്ച ആദ്യ മലയാളി ഇവനാവും… ഇനിയും എന്തൊക്കെയാണോ കാണാൻ കിടക്കുന്നത്…”
അതും പറഞ്ഞ് ആ രൂപം പതുക്കെ അപ്രത്യക്ഷമായി.
പിങ്കി എസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.












Leave a Reply