ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ സ്കൂളുകളിൽ ടാബ്ലറ്റുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ പഠനശേഷിയെയും ബൗദ്ധിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നതായി ന്യൂറോ സയന്റിസ്റ്റ് ഡോ. ജാരെഡ് കൂണി ഹോർവത്ത്. വിദ്യാഭ്യാസ സാങ്കേതികവിദ്യ (എഡ്ടെക്) വ്യാപകമായതോടെ കുട്ടികളുടെ അറിവ് ആർജിക്കാനുള്ള കഴിവിൽ കുറവുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തിനായി സ്‌ക്രീനുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുകെയിലെ വിദ്യാഭ്യാസ സാങ്കേതികവിദ്യ വിപണി വർഷംതോറും ഏകദേശം 650 കോടി പൗണ്ടിന്റെ വിറ്റുവരവ് നേടുന്ന സാഹചര്യത്തിലാണ് ഹോർവത്തിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര വിദ്യാർഥി മൂല്യനിർണയ പരിപാടിയായ പിസയുടെ (PISA) പഠനത്തിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വാദം. സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക് പ്രകടനം താഴ്ന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കോവിഡ് കാലത്ത് ഡിജിറ്റൽ പഠനം അനിവാര്യമായിരുന്നെങ്കിലും പിന്നീട് പല സ്കൂളുകളും അതേ രീതിയിൽ തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ നിലപാടിനെതിരെ വിദ്യാഭ്യാസ വിദഗ്ധരിൽ ചിലർ അഭിപ്രായവുമായി രംഗത്തെത്തി. മിതമായ രീതിയിലുള്ള ഡിജിറ്റൽ ഉപകരണ ഉപയോഗം വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കാമെന്നും, വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ ഗുണദോഷങ്ങൾ ഉപയോഗരീതിയെ ആശ്രയിച്ചാണെന്നും ആണ് ഈ കൂട്ടർ വാദിക്കുന്നത്.











Leave a Reply