ഷിജോ തോമസ് ഇലഞ്ഞിക്കൽ
നിറയെ ഇലച്ചാർത്തുള്ള ഒരു പൂമരം അവന്റെ വേലിക്കരികിൽ ഉണ്ടായിരുന്നു.സൂര്യപ്രകാശം തേടിവേലിക്കപ്പുറത്തേക്ക് തലചായ്പ്പ് നീട്ടിയ പൂമരത്തിന്റെ ഇളം തായ്തണ്ടിൽ അവൻ ഇരുമ്പ് കമ്പി കൊണ്ട് കുരിക്കുണ്ടാക്കി വരിഞ്ഞു മുറുക്കി തൻറെ അതിർത്തി വിട്ടു പോകുവാൻ അനുവദിക്കാതെ നിയന്ത്രിച്ചു നിർത്തി… പരാതികൾ ഒന്നുമില്ലാതെ പൂമരം പൂത്തും തളിർത്തും കുരുക്കിന്റെ വേദന സഹിച്ചും വളർന്നുകൊണ്ടേയിരുന്നു. വളർച്ചയുടെ വഴിയിൽ ഇരുമ്പ് കുരുക്ക് തെല്ലും അയച്ചു കൊടുക്കുവാൻ അയാൾ തയ്യാറല്ലായിരുന്നു.
വീണ്ടും ഒരു ഓണക്കാലം…
അന്നേവരെ കാണാത്തത്ര പൂക്കളുമായി പൂമരം നിറഞ്ഞുനിന്നു. പൂക്കളുടെ മണം കാറ്റിനൊപ്പം വീടുമുറ്റത്താകെ പടർന്നു. ഓണക്കാറ്റ് പൂക്കളെ ഉമ്മവെച്ചുകൊണ്ട് ഇലകളിൽ പിടിച്ച് ശക്തിയായി വലിച്ചു. ഇരുമ്പ് കുരുക്ക് പൂമരത്തിന്റെ തായ്ത്തണ്ടിൽ ഏൽപ്പിച്ച ക്ഷതത്തിന് അതൊരിക്കൽ കൂടി പിടിച്ചു നിൽക്കാൻ ആയില്ല… കാറ്റിനൊപ്പം അത് ചാഞ്ഞു.
അവന്റെ സ്വാർത്ഥതയുടെ വേലിക്കെട്ടിനുള്ളിലേക്ക്, ആ പൂമരം ഒടുവിൽ കടപുഴകി വീണു.
ആർത്തലച്ചുവീണ പൂമരത്തിൽനിന്ന് പൂവിന്റെ ദളങ്ങൾ മുറ്റമാകെ ചിന്നിച്ചിതറി. പൂമണം വീടിന്റെ ഓരോ കോണിലും നിറഞ്ഞു.
ന്നു.
പൂക്കൾ പെറുക്കിയെടുക്കാൻ ഓടിയെത്തിയ അവന്റെ ഇളയ മകൾ ഉറക്കെ വിളിച്ചു പറഞ്ഞു:
“അച്ഛാ… ദേ, നമ്മുടെ പൂമരം ഒടിഞ്ഞുവീണു! ഞാൻ കുറച്ചു പൂക്കൾ പെറുക്കി പൂക്കളം ഇടട്ടെ?”
അയാൾ ദേഷ്യത്തോടെ ആക്രോശിച്ചു:“പോയിരുന്ന് പഠിക്കെടി!”
പൂമരത്തിന്റെ ചുവട്ടിൽ കളിക്കാനും, പൂ പറിക്കാനും, പൂക്കളം ഇടാനും—അന്നും അവൾക്ക് അനുവാദമുണ്ടായിരുന്നില്ല.
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യുകെയിൽ വിവിധ ഇടവകകളിൽ ചിൽഡ്രൻ ആന്റ് യൂത്ത് പേഴ്സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, ചാർജ് & ചെയ്ഞ്ച് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്
Email: [email protected]
Mobile: 07466520634














Leave a Reply