അനുജ.  കെ 

വളരെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പൂട്ടിയിട്ടിരിക്കുന്ന ജനാല തള്ളിതുറക്കാൻ അപർണയ്ക്കായത്. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ… ആകെ മാറാലമൂടിയിരിക്കുന്നു. എല്ലാം തുടച്ചുനീക്കി ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോളാണ് മുറ്റത്തു വിവിധവർണ്ണങ്ങളിൽ പൂത്തുനിൽക്കുന്ന ചെടികളെ ശ്രദ്ധിക്കുന്നത്. ചെത്തിയും മുല്ലയും പിച്ചിയും നിറയെ പൂക്കളുമായി നിൽക്കുന്നു… ഞാനെന്താണ് ഇതുവരെ ഇവയെ ശ്രദ്ധിക്കാതിരുന്നത്…?
അപർണ നെടുവീർപ്പെട്ടു…നാളെ പൂക്കളമിടണം…അവൾ തീരുമാനിച്ചു.

ഓണത്തിന്റെ അറിയിപ്പുമായി ജനാലക്കരികിലേയ്ക്ക് കുറേ തുമ്പികൾ പാറിപറന്നെത്തിയിരിക്കുന്നു… അവയെ പിടിക്കാനായി അവൾ കൈനീട്ടി…
കിട്ടുന്നില്ല…
കള്ളക്കൂട്ടങ്ങൾ പാറിക്കളിക്കുകയാണ്… അപർണക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

മുംബൈയിലെ മാനം മുട്ടിനിൽക്കുന്ന അപ്പാർട്ട്മെന്റിന്റെ ജനാലപ്പഴുതിലൂടെ നോക്കുമ്പോൾ കാണുന്ന കെട്ടിടക്കൂട്ടങ്ങളെപ്പോലെ തന്റെ മനസ്സും ഇടുങ്ങിപ്പോവുകയാണല്ലോ എന്ന് അപർണക്കു പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണത്തിന് തറവാട്ടിൽ എത്തുകയെന്ന അവളുടെ വാശിക്ക് കുമാറും സമ്മതം മൂളുകയാരുന്നു. അയാളുടെ മനസ്സും അത് കൊതിച്ചിട്ടുണ്ടാവും എന്നവൾ ചിന്തിക്കാതിരുന്നില്ല. അവളുടെ ആഗ്രഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും കൈകൊടുത്തപ്പോൾ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ വീട്ടിലെത്താൻ മനം തുടിക്കുകയായിരുന്നു. ചിന്തകളുടെ മാറാല നീക്കി ജനാലയിലൂടെ അവൾ പുറത്തേയ്ക്ക് നോക്കി നിന്നു… ഇളം മാരുതൻ അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് കടന്നുപോവുന്നു…. തുമ്പികളും മഞ്ഞചിത്രശലഭങ്ങളും ഓണത്തിന്റെ ആഘോഷത്തിമർപ്പിലാണ്.

മുറിയിലെ അലമാരയിൽ പഴയ പുസ്തകങ്ങൾ പൊടിപിടിച്ചുകിടക്കുന്നു.ഓരോന്നായി എടുത്തു തുടച്ചു വയ്ക്കണം. നാളെ എല്ലാവരും വരുമ്പോൾ തിരക്കാകുമല്ലോ….പഴയ പുസ്തകങ്ങളിലും നോട്ടുബുക്കുകളിലും ഒളിഞ്ഞിരിക്കുന്ന കൗതുകകരമായ പല വസ്തുക്കളും കണ്ടുപിടിക്കാമെന്നുള്ള ഉദ്ദേശവുംകൂടി അവൾക്കുണ്ട്. ഉണങ്ങിയ അരയാലിലകളും മയിൽപ്പീലിതുണ്ടുകളും വളപ്പൊട്ടുകളും ഒക്കെയുണ്ടാവും…..എന്നാൽ അവൾക്കാദ്യം കിട്ടിയത് ഒരു കടലാസ്സുതുണ്ടാണ്. അതിൽ വളരെ ചെറിയ അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു… ആകാംക്ഷയോടെ അവൾ ആ അക്ഷരങ്ങളിലേക്ക് നോക്കി…ഒരു കവിതയാണ്‌… കവിതയല്ല… ഒരു ഓണപ്പാട്ടാണ്… എന്താണ് ഇത്രയും ചെറുതായി എഴുതിയിരിക്കുന്നത്? വായിക്കാൻ പറ്റുന്നില്ലല്ലോ… കണ്ണടയില്ലാത്തതിനാൽ കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട്… ചെറിയ അക്ഷരങ്ങളും…കണ്ണുചിമ്മിച്ചു അവൾ അതിലേയ്ക്ക് നോക്കി…ഒരു ഓണപ്പാട്ടിന്റെ ഈണങ്ങൾ വീണ്ടുമവളുടെ മനസ്സിലേക്ക് ഓടിയെത്തി. ഇതൊരു മത്സരത്തിനായി എഴുതിവച്ചിരിക്കുന്ന ഓണപ്പാട്ടാണല്ലോ… ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…

കോളേജിൽ ഓണപ്പാട്ടുമത്സരത്തി നായുള്ള റിഹേഴ്‌സൽ നടക്കുകയാണ്. ഓരോ ക്ലാസ്സുകളും ഓരോ ഗ്രൂപ്പുകളായാണ് വാശിയേറിയ മത്സരം. ക്ലാസ്സുകളിലോരോന്നിലും റിഹേഴ്സൽ പൊടിപൊടിക്കുന്നു…. അപർണയുടെ സംഘത്തിൽ പത്തു പെൺകുട്ടികളാണുള്ളത്. “ആലാപനത്തിൽ ഞാനാണ് കേമി ” എന്നുള്ള അഹംഭാവത്തിലാണ് ഓരോരുത്തരും… കൂട്ടത്തിൽ ഏറ്റവും നല്ല ഗായിക എന്ന പേരുള്ള പെൺകുട്ടി എവിടെനിന്നോ കൊണ്ടുവന്ന പുതിയ ഒരു ഗാനമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഗ്രൂപ്പിലുള്ള ഓരോരുത്തരെയും വളരെ വിശ്വാസ്യതയോടെയാണ്‌ പാട്ടിന്റെ ഓരോ പകർപ്പും ഏല്പിച്ചിരിക്കുന്നത്. ഒരിക്കലും മറ്റാരുടെ കയ്യിലും എത്തരുത് എന്നൊരു മുന്നറിയിപ്പും കിട്ടിയിട്ടുണ്ട്. അടുത്ത ക്ലാസ്സുകളിലെങ്ങാനും എത്തിയാൽ അവരതൊരു ആയുധമാക്കും. ആ പ്രദേശത്തെങ്ങും ഇതുവരെ ആരും ആലപിച്ചിട്ടില്ലാത്ത മധുരമനോഹരമായ ഓണപ്പാട്ട് !!

മത്സരത്തിനുള്ള ദിവസം അടുത്തുവരുന്നു. റിഹേഴ്സൽ പുരോഗമിക്കുന്നു…. അങ്ങനെയിരിക്കെ അടുത്ത ക്ലാസ്സിൽ നിന്നും ആൺശബ്ദത്തിൽ ഇതേഗാനം മറ്റൊരു രീതിയിൽ കേൾക്കുന്നു… എല്ലാവരും ചെവിയോർത്തു…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ പാട്ടു ചോർന്നിരിക്കുന്നു…!’
പകർപ്പ് ആരുടെയോ കയ്യിൽ നിന്നും അവരറിയാതെ ക്ലാസ്സിൽ വീണതാണ്. അടുത്ത ക്ലാസ്സിലെ ആൺകുട്ടികൾ അത് മോഷ്ടിച്ചിരിക്കുന്നു… പുതിയ ഒരു പാട്ട് കണ്ടുപിടിക്കാനുള്ള സാവകാശം ഇല്ലാത്തതിനാൽ അതേ പാട്ടുതന്നെ വേദിയിൽ അവതരിപ്പിക്കാമെന്നു ള്ള തീരുമാനത്തിൽ എല്ലാവരും കൂടി എത്തിച്ചേർന്നു…ഓണപ്പാട്ടുമത്സരത്തിനായി ഗ്രൂപ്പുകളോരോന്നും തയ്യാറെടുത്തു നിൽക്കുന്നു.
അതാ…. ഞങ്ങളുടെ എതിരാളികളായ ആൺസംഘം എത്തിക്കഴിഞ്ഞു. അടുത്തത് അവരുടെ ഊഴമാണ്. ഞങ്ങളുടെ പാട്ടുസംഘത്തെ കളിയാക്കി ചിരിച്ചുകൊണ്ട് അവർ സ്റ്റേജിലേക്കു കയറി… എങ്ങനെയിരിക്കും അവരുടെ പ്രകടനം!? ഞങ്ങളുടെ പാട്ടുതന്നെയായിരിക്കുമോ..? അപർണയും സംഘവും മുഖത്തോടുമുഖം നോക്കി. ഞങ്ങളുടെ പാട്ട് മറ്റൊരു രീതിയിൽ ആലപിക്കുന്നതുകേട്ടപ്പോൾ ഓരോരുത്തരുടെയും മുഖമാകെ വിളറി. അടുത്തത് ഞങ്ങളുടെ ഊഴം.. നിസ്സംഗതയോടെ സംഘം വേദിയിലേയ്ക്ക്.

ഇനി പാട്ടുമത്സരത്തിന്റെ ഫലപ്രഖ്യാപനമാണ്… ഏവരും കാതോർത്തു… ഒന്നാം സമ്മാനം ഞങ്ങൾക്കുതന്നെ എന്നുറപ്പിച്ചുകൊണ്ട് ക്ലാസ്സിലേയ്ക്ക് ഓടിയപ്പോൾ ജനാലയിലൂടെ ഞങ്ങളുടെനേരെ കോക്കിരി കാട്ടി കൂക്കിവിളിക്കുന്ന ആൺസംഘത്തെയാണ് കണ്ടത്. തിരിച്ചു കോക്കിരി കാണിക്കാൻ മറക്കാതെ ഞങ്ങളും നടന്നുനീങ്ങി.
അപർണയുടെ ചുണ്ടിൽ വീണ്ടും ചിരി പടർന്നു… കയ്യിലിരിക്കുന്ന കടലാസ്സുതുണ്ടിലെ പാട്ടിനെ വീണ്ടും ചുണ്ടിലേയ്ക്കാവാഹിക്കുമ്പോൾ ജനാലയ്ക്കു പുറത്തു ഓണത്തുമ്പികൾ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നതായി അവൾക്കു തോന്നി…
ഓണത്തുമ്പീ…
ഓമനത്തുമ്പീ…..

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .