കോട്ടയം/വാഷിങ്ടൻ∙ കാലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ സ്വദേശി ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. യുഎസ് സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 വരെയാണ് പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഇന്നലെ ഫ്യൂനറൽ ഹോമിലേക്കു മാറ്റി. വിരലടയാള പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ മാറ്റിയത്.
കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനിലയുടെ (32) പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൊലപാതകങ്ങൾ അതിക്രൂരമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ തുടരുകയാണ്.
ആൻ മേരിയുടെയും അഞ്ജനയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങളില്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇതിനായി ആവശ്യമാണ്. മൃതദേഹങ്ങൾ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ബന്ധുക്കൾ നാട്ടിലേക്ക് തിരിക്കുക.











Leave a Reply