ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ബോസ്റ്റണിൽ നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം മലയാളി യുവതി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. പ്രസവത്തെ തുടർന്ന് ആരോഗ്യനില തൃപ്തികരമായിരുന്ന ചിഞ്ചുവിനെ ജൂലൈ 8 -ന് വൈകിട്ട് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ 12.20ന് മരണം സംഭവിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നാലു വർഷം മുൻപ് നേഴ്സായി ജോലി ലഭിച്ചതിനെ തുടർന്നാണ് ചിഞ്ചു ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിലെത്തിയത്. പിന്നീട് ഭർത്താവ് എമിൽ ജോസും രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിലാണ് ജനിച്ചത്. ഒരു വർഷം മുൻപ് ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ച കുടുംബം നാലാമത്തെ കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്നു. ജൂലൈ 7ന് ഉച്ചയ്ക്ക് 1.30ഓടെ ചിഞ്ചു ആരോഗ്യവതിയായ പെൺകുഞ്ഞിന് സാധാരണ പ്രസവത്തിലൂടെ ജന്മം നൽകിയിരുന്നു. എമിലിനും ചിഞ്ചുവിനും എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് മക്കളും നവജാത പെൺകുഞ്ഞുമാണുള്ളത്. പ്രസവശുശ്രൂഷയ്ക്കായി ഏതാനും മാസങ്ങൾക്ക് മുൻപ് യുകെയിലെത്തിയ ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും മകളുടെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ്.
ബോസ്റ്റൺ മേഖലയിലെ സിറോ-മലബാർ സഭയുടെ മാർ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷൻ ചർച്ചിലെ സജീവ അംഗങ്ങളായിരുന്നു എമിലും കുടുംബവും. ചിഞ്ചുവിന്റെ വേർപാട് ബോസ്റ്റണിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. എമിലിനും നാല് മക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സഭാംഗങ്ങളും മലയാളി സമൂഹവും കൈകോർക്കുകയാണ്. കുഞ്ഞിന്റെ വരവോടെ സന്തോഷത്തിലായിരുന്ന കുടുംബത്തെ മണിക്കൂറുകൾക്കകം ദുരന്തം തേടിയെത്തിയത് യുകെയിലെ മലയാളി സമൂഹത്തിനാകെ തീരാനഷ്ടമായി.
ചിഞ്ചുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply