കൊച്ചി: മുൻമന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരിൽ അഴിമതിക്കേസെടുക്കാൻ ശുപാർശ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിന് കത്തയയ്ക്കുന്നതിനുള്ള അനുമതി തേടി കൊച്ചി ഇ.ഡി. ഓഫീസ് ഡയറക്ടറെ സമീപിച്ചേക്കും. സി.എം.ആർ.എൽ. കേസിലെ അന്വേഷണത്തിനിടെ ലഭിച്ച രേഖകളും മൊഴികളുമാണ് നടപടിക്ക് ആധാരം.
സി.എം.ആർ.എൽ. ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളിലാണ് വിവിധ നേതാക്കളുടെ പേരുകൾ ചുരുക്കെഴുത്തിൽ രേഖപ്പെടുത്തിയിരുന്നത്. 2024 ഏപ്രിൽ 15-ലെ ചോദ്യംചെയ്യലിൽ ‘ആർ.സി’.രമേശ് ചെന്നിത്തലയെയും ‘കെ.കെ.’പി.കെ. കുഞ്ഞാലിക്കുട്ടിയെയും സൂചിപ്പിക്കുന്നതാണെന്ന് സുരേഷ് കുമാർ മൊഴി നൽകിയിരുന്നു. പണം കൈമാറിയത് സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്തയുടെ നിർദേശപ്രകാരമാണെന്നും, നേതാക്കൾ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും അവരുടെ പ്രതിനിധികളാണ് എത്തിയതെന്നും മൊഴിയിലുണ്ട്.
അന്തരിച്ച ഉമ്മൻചാണ്ടിയുടെയും വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലാത്തതിനാൽ ഇവർക്കെതിരെ ശുപാർശ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ സമാന ശുപാർശയിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. കേസെടുക്കാൻ നിയമോപദേശം ലഭിച്ചാലും ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വാദം ഉയർത്തി നടപടികളിൽ നിന്ന് സർക്കാർ പിന്മാറാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.











Leave a Reply