ലണ്ടൻ: സസെക്സിലെ ഡച്ചസ് മേഗൻ മാർക്കിളിന്റെ മൊബൈൽ ഫോൺ നമ്പർ സ്കൂൾ രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് ചോർന്നതായി റിപ്പോർട്ട്. മക്കളായ ആർച്ചിയും ലിലിബറ്റും ബ്രിട്ടനിലെ സ്കൂളിൽ പഠനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മേഗനെ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ചേർത്തതെന്നാണ് വിവരം. ‘ഇയർ 3’ എന്ന ഗ്രൂപ്പിലെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദി സൺ ആണ് മേഗന്റെ ഫോൺ നമ്പർ ചോർന്ന വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ പുറത്തുവന്നതിൽ സസെക്സുമായി അടുത്ത വൃത്തങ്ങൾ നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ മേഗന്റെ വക്താവിന്റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചിട്ടില്ല. അതേസമയം, സുരക്ഷാ ആശങ്കകളെ തുടർന്ന് നേരത്തെ തിരഞ്ഞെടുത്ത സ്കൂളിൽനിന്ന് ആർച്ചിയെയും ലിലിബറ്റിനെയും രണ്ട് ദിവസത്തിനകം മാറ്റിയതിന് പിന്നാലെയാണ് പുതിയ സ്കൂളിൽ കുട്ടികൾ പഠനം ആരംഭിച്ചത്. പുതിയ സ്കൂളിലെ രക്ഷിതാക്കൾക്ക് കുട്ടികൾ എത്തുന്നതിനെക്കുറിച്ച് 24 മണിക്കൂർ മുമ്പാണ് അറിയിപ്പ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

സ്കൂളിലേക്കുള്ള യാത്രയിൽ തിരക്കേറിയ സമയത്ത് 30 മിനിറ്റ് യാത്ര ഒരു മണിക്കൂറായി നീണ്ടതും ഹാരിയുടെയും മേഗന്റെയും സുരക്ഷാ വാഹനങ്ങൾക്ക് വാഹനവ്യൂഹമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടായതുമാണ് ആശങ്കയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സ്കൂളിൽ ആർച്ചിയും ലിലിബറ്റും രണ്ട് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയതെന്നും പറയുന്നു. ഇതിനിടെ, ബ്രിട്ടനിൽ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സുരക്ഷ ആവശ്യപ്പെടാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ഹാരി ആവശ്യപ്പെട്ട പുനഃപരിശോധനയ്ക്ക് ആഭ്യന്തര മന്ത്രാലയം നടപടിയാരംഭിച്ചിട്ടുണ്ട്. 2020ൽ രാജകീയ ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ബ്രിട്ടനിലെ സുരക്ഷാ അവകാശം നഷ്ടപ്പെട്ട ഹാരി താൻ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു.











Leave a Reply