ക്രിസ്ത്യാനികളുടെ എണ്ണം വളരെ കൂടുതലുണ്ടായിരുന്ന ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ മതമില്ലാത്തവരായി മാറുന്നുവെന്ന് കണക്കുകള്‍. ാലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തോട് വിട പറഞ്ഞത്.

2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2011-ല്‍ 33.25 മില്ല്യണോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2021 സെന്‍സസില്‍ 27.5 മില്ല്യണായാണ് ചുരുങ്ങിയത്. എന്നാല്‍ സാത്താനിസം പോലുള്ള മതവിശ്വാസങ്ങള്‍ പോലും ഈ ഘട്ടത്തില്‍ ജനപ്രിയമായി മാറിയെന്നത് എടുത്തു പറയേണ്ടുന്ന വിഷയമാണ്.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 2011-ലെ കണക്കുകളില്‍ നിന്നും ഏകദേശം 410,000 കുറവ് ക്രിസ്ത്യാനികളാണ് 2021-ലെത്തുമ്പോള്‍ ഉള്ളത്. 1.75 മില്ല്യണില്‍ നിന്നും 1.3 മില്ല്യണായാണ് വിശ്വാസികളുടെ എണ്ണം ഇടിഞ്ഞത്. അതേസമയം ഈ മേഖലയില്‍ മതമില്ലാത്തവരുടെ എണ്ണത്തില്‍ 450,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 74% വര്‍ദ്ധന. ഒരു മതവിശ്വാസമെങ്കിലും ഉള്ളവരുടെ എണ്ണം ഒരു മില്ല്യണായും വര്‍ദ്ധിച്ചു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2021 സെന്‍സസില്‍ 850,000 കുറവ് ആളുകളാണ് ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയത്.