പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം മദ്യലഹരിയിൽ കാറോടിച്ച് വന്ന യുവതി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു. മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്.

വടക്കുമ്പാട് കൂളി ബസാറിലെ റസീനയാണ് [29] മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച്
നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും പരിക്കേറ്റു. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു. അപകട കാരണം ആരാഞ്ഞ ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു.

പന്തക്കൽ പോലീസിൽ വിവരമറിയിച്ചതോടെ എസ്. ഐ. പി. പി. ജയരാജൻ, എ. എസ്. ഐ. എ. വി. മനോജ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി പന്തക്കൽ പോലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ  കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. യുവതിയുടെ പേരിൽ പന്തക്കൽ പോലീസ് കേസ് രജിസ്ട്രർ ചെയ്തു.