ആളൂരിൽ അച്ഛനേയും രണ്ടര വയസുള്ള മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയെ തൂങ്ങി മരിച്ച നിലയിലും മകനെ ബക്കറ്റിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രവാസിയായിരുന്ന ബിനോയ് നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ബിനോയിക്ക് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായാണ് വിവരം. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത് ബിനോയിയെ മാനസികമായി തളർത്തിയിരുന്നു.

മകനെ കൊലപ്പെടുത്തി ബിനോയ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിക്ക് ഒൻപത് വയസ് പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.