ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പെഡസ്ട്രിയൻ ക്രോസ്സിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചു തെറുപ്പിച്ചു . സെപ്റ്റംബർ 29 രാത്രി ഏകദേശം 8 മണിയോടെ ബാംബർ ബ്രിഡ്ജിലാണ് സംഭവം നടന്നത്. വയനാട് സ്വദേശിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാംബർ ബ്രിഡ്ജിൽ നിന്ന് പതിനാറും പതിനേഴും വയസുള്ള രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി ലങ്കാഷയർ പോലീസ് അറിയിച്ചു. യുവതി സീബ്രാ ലൈനിൽ ആയിരിക്കുമ്പോഴാണ് കാർ ഇടിച്ച് തെറുപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. FY62 MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. എന്നാൽ വാഹനം ഇതുവരെയും കണ്ടെത്തുവാൻ പോലീസിന് ആയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കാറിടിച്ച യുവതി അഞ്ചു മാസം ഗർഭിണി കൂടി ആയതിനാൽ ശക്തമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. തലയ്ക്കും വയറിനും അതിഗുരുതരമായ പരിക്കുകൾ ഏറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മലയാളികളെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. കൂടെ ജോലി ചെയ്യുന്ന രണ്ടുപേരോടൊപ്പം റോഡ് മുറിച്ചു കടക്കവയാണ് അമിത വേഗത്തിൽ എത്തിയ വാഹനം യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. കടുത്ത ഞെട്ടലോടെയാണ് ദൃക്സാക്ഷികൾ സംഭവത്തെ കുറിച്ച് വിവരിച്ചത്. യുവതി സ്റ്റുഡൻറ് വിസയിലാണ് യുകെയിൽ എത്തിയത്.