തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.

മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.

കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.