ലണ്ടന്‍: കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങി എത്തിയ യുവാവിന്റെ മരണത്തില്‍ അങ്കലാപ്പോടെ ലണ്ടന്‍ നഗരം. നഗരത്തിന് അടുത്ത പ്രദേശമായ ഹാറോവില്‍ മുംബൈയില്‍ കുടുംബവേരുകള്‍ ഉള്ള മലയാളി യുവാവാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരണമടഞ്ഞത്. ഇന്നലെ ഉറക്കം എണീക്കാന്‍ വൈകിയ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ അടിയന്തിര വൈദ്യ സഹായം തേടുക ആയിരുന്നു. ആംബുലന്‍സ് ടീം ജീവന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുക ആയിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠന ശേഷം ലണ്ടനിലെ ഹോട്ടലില്‍ യുവാവ് ജോലി ചെയ്യുക ആയിരുന്നു എന്നാണ് ലഭ്യമായ സൂചന. യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം നല്‍കുന്ന സൂചന.

അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ കടുത്ത ജാഗ്രതയോടെയാണ് പോലീസും ആരോഗ്യ വിഭാഗവും സംഭവത്തെ കൈകാര്യം ചെയ്യുന്നത്. മരണം സംബന്ധിച്ച വിവരം ഒന്നും ലഭ്യം അല്ലാത്തതിനാല്‍ യുവാവ് താമസിച്ചിരുന്ന പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. വിവരം അറിഞ്ഞു മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാര്‍ത്തോമ്മാ സമുദായ അംഗമായ മരിച്ച യുവാവ് പ്രദേശത്തെ പള്ളിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ ഇവിടെയുള്ളവര്‍ക്ക് ഇയാളെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ അധികം പങ്കുവയ്ക്കാനും കഴിയുന്നില്ല.

ഇന്നലെ ഉച്ചയോടെയാണ് പാരാമെഡിക് സേവനം തേടി യുവാവിന്റെ കൂടെ ഉണ്ടായിരുന്നവര്‍ വിളിക്കുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് വിഭാഗം അടിയന്തിര ശുശ്രൂഷ നല്‍കവേ തന്നെ യുവാവിന്റെ മരണം സംഭവിക്കുക ആയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ പൊലീസിന് സംശയം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

തെളിവെടുപ്പ് തുടരുന്നതിനാല്‍ ഇന്നലെ പൂര്‍ണമായും പ്രദേശത്തു ജനസാന്നിധ്യം പൊലീസ് അനുവദിച്ചിരുന്നില്ല. യുവാവിന്റെ മുംബൈയിലും കുവൈറ്റിലും ഉള്ള ഉറ്റ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് മലയാളം യുകെ അപ്‌ഡേറ്റ് ചെയ്യുന്നത് ആയിരിക്കും.