ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡോവറിലെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കേന്ദ്രത്തിലേയ്ക്ക് പെട്രോൾ ബോംബ് എറിഞ്ഞയാളെ ദുരൂഹ സാഹചര്യത്തിൽ അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്രോൾ ബോംബ് പോലുള്ള രണ്ടോ മൂന്നോ വസ്തുക്കൾ അക്രമി എറിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് പിന്നീട് ഇയാളുടെ കാറിൽ നിന്ന് സ്ഫോടന ശേഷിയുള്ള വസ്തുക്കൾ നിർവീര്യമാക്കുകയും ചെയ്തു.

ആക്രമണത്തിൽ കേന്ദ്രത്തിലുള്ള രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ആക്രമണത്തെ വളരെ വേദനാജനകമാണെന്നാണ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വിശേഷിപ്പിച്ചത്. സംഭവത്തിന് പിന്നിൽ നിലവിൽ തീവ്രവാദ ബന്ധമുള്ളതായി കണക്കാക്കുന്നില്ലെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന കെന്റ് പോലീസ് അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരോടുള്ള എതിർപ്പിന്റെ ഭാഗമായാണോ ആക്രമണം നടന്നതെന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ . ഡോവറിലെ കുടിയേറ്റ കേന്ദ്രത്തിൽ താമസിച്ചിരിക്കുന്നവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉളവാക്കുന്നതാണ് ആക്രമണ സംഭവമെന്ന് ഡോവറിലെ കൺസർവേറ്റീവ് പാർട്ടിയുടെ എംപി എൽഫിക്കെ പറഞ്ഞു. ഡോവർ പോലെ ജനസാന്ദ്രതയേറിയ തുറമുഖ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രം പ്രായോഗികതലത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. നേരത്തെ റഷ്യ – ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കുടിയേറ്റക്കാരോടുള്ള ബ്രിട്ടന്റെ സമീപനത്തെ കുറിച്ച് രാജ്യാന്തരതലത്തിൽ വൻ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.