ന്യൂസ് ഡെസ്ക് മലയാളം യുകെ

സമീപഭാവിയിൽ ഇംഗ്ലണ്ടിലെ സ്കൂൾ തലത്തിലെ വിദ്യാഭ്യാസ ഘടനയിൽ സമൂലമായ മാറ്റം നിലവിൽ വരും. എ – ലെവലിനും റ്റി – ലെവലിനും പകരം പുതിയ യോഗ്യത നിലവിൽ വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 മുതൽ 19 വയസ്സ് വരെയുള്ള പുതിയ പഠന ക്രമത്തിന്റെ ഭാഗമായി 5 വിഷയങ്ങൾ കൂടുതലായി പഠിക്കും. ഇതിൽ ഗണിതശാസ്ത്രവും ഇംഗ്ലീഷും ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ .

പുതിയ യോഗ്യത നിലവിൽ വരുന്നതിന് വർഷങ്ങൾ എടുക്കും. നിലവിൽ പ്രൈമറി സ്കൂൾ മുതലാണ് മാറ്റങ്ങൾ ആരംഭിക്കുന്നത്. വിദ്യാർഥികലുടെ അക്കാദമികവും തൊഴിൽപരവുമായ ഘടകങ്ങളെ സംയോജിപ്പിക്കാൻ കഴിയും എന്നതാണ് പുതിയ പാഠ്യ ക്രമത്തിൻറെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ പഠന പദ്ധതി നിലവിൽ വരുമ്പോൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിൽ മികച്ചതായതീരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ള യുകെയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് സമയം മാത്രമേ ക്ലാസ് മുറികളിൽ ചെലവഴിക്കുന്നതേയുള്ളുവെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാഠ്യ ക്രമത്തിൽ ഒരു വിദ്യാർത്ഥി അധ്യാപകനൊപ്പം 195 മണിക്കൂറെങ്കിലും കൂടുതൽ പഠനത്തിനായി ചെലവഴിക്കപ്പെടും. ഗണിത അധ്യാപകരുടെ പരിശീലനത്തിനായി 600 മില്യൺ പൗണ്ട് അധികമായി വകയിരുത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.