ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗികളുടെ സുരക്ഷയ്ക്ക് വെല്ലുവിളികളുണ്ടെന്ന് ആരോപിച്ച് ഒരു സഹപ്രവർത്തകയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെത്തുടർന്ന് എൻഎച്ച്എസ് മേധാവികൾ തന്നെ ലക്ഷ്യമിട്ട് പ്രവർത്തിച്ചതായി മുതിർന്ന നേഴ്സിന്റെ വെളിപ്പെടുത്തൽ. മാഞ്ചസ്റ്റർ ക്രിസ്റ്റി ക്യാൻസർ ഹോസ്പിറ്റലിലെ ഒരു നേഴ്‌സിന്റെ വീഴ്ചകൾ പരിഹരിക്കാൻ താനും സഹപ്രവർത്തകരും മേധാവികളോട് പലതവണ ആവശ്യപ്പെട്ടതായി റെബേക്ക വൈറ്റ് പറഞ്ഞു. ആശുപത്രിയിൽ കഴിയേണ്ട രോഗികളെ ശരിയായ പരിചരണം നൽകാതെ വീട്ടിലേക്ക് പറഞ്ഞയച്ചതായി വൈറ്റ് പറഞ്ഞു. ഏകദേശം ഒരു ദശാബ്ദത്തോളം ദി ക്രിസ്റ്റിയിൽ ജോലി ചെയ്തിരുന്ന നേഴ്സാണ് വൈറ്റ്. കൺസ്ട്രക്ടീവ് ഡിസ് മിസലിനെതിരെ വൈറ്റ് ഇപ്പോൾ ക്രിസ്റ്റിക്കെതിരെ കേസെടുക്കുകയാണ്.

വൈറ്റ് ചില ആശങ്കകൾ ഉന്നയിച്ചുവെന്നും അവ ഉന്നയിച്ചതിലൂടെ സേവനത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്താൻ സാധിച്ചുവെന്നും ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രി ഭരിക്കുന്ന ട്രസ്റ്റിന്റെ അന്വേഷണത്തിൽ നേഴ്‌സിന്റെ പരിചരണത്തിന്റെ ഫലമായി ഒരു രോഗിയുടെ ജീവനും ഭീഷണി ഇല്ലെന്ന് അവർ പറഞ്ഞു. വൈറ്റ് മൂന്ന് തവണ ആശങ്ക ഉന്നയിച്ചെന്നും ഇതിൽ നന്ദിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ സമഗ്രമായ അന്വേഷണം തുടങ്ങി. അന്വേഷണവുമായി ട്രസ്റ്റ് പൂർണമായി സഹകരിക്കുന്നുണ്ട്. ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സംഭവത്തോട് പ്രതികരിച്ച എൻ എച്ച് എസ് ഇംഗ്ലണ്ട് പ്രതിനിധി പറഞ്ഞു.